ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴുമണിക്ക് . ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.ആദ്യ രണ്ടു മത്സരങ്ങൾ ഇന്ത്യ ജയിച്ച് പരമ്പര സ്വന്തമാക്കി കഴിഞ്ഞതിനാൽ റിസേർവ് താരങ്ങൾക്ക് ഇന്ന് അവസരം നൽകിയേക്കും.
വിരാട് കോലിക്കും ലോകേഷ് രാഹുലിനും വിശ്രമം അനുവദിച്ചതിനാൽ ഇന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ശ്രേയസ് അയ്യരും ഇന്ന് കളിച്ചേക്കും. ഷഹബസ് അഹ്‌മദ്, മുഹമ്മദ് സിറാജ് എന്നിവരിൽ ഒരാളും ഇന്ന് ടീമിൽ ഇടം പിടിച്ചേക്കും .
ടി-20 ലോകകപ്പിനു മുൻപുള്ള അവസാന ടി-20 മത്സരമെന്ന നിലയിൽ ഇന്നത്തെ മത്സരം രോഹിത് ശർമയ്ക്കും ടീമിനും നിർണായകമാകും . ജയത്തോടെ ലോകകപ്പിനെത്തുക എന്നത് ടീം ഇന്ത്യക്ക് മാനസികമായി മുൻതൂക്കം നൽകും.
പരുക്കേറ്റ് പുറത്തായ ബുംറയ്ക്ക് പകരം പേസറെ എത്രയും വേഗം തീരുമാനിക്കേണ്ടതുണ്ട്. ആ സ്ഥാനവും ഇന്ന് തീരുമാനിക്കപ്പെട്ടേക്കും. മുഹമ്മദ് സിറാജിനാണ് സാധ്യത കല്പിക്കപ്പെടുന്നതെങ്കിലും ദീപക് ചഹാറും മത്സരത്തിനായി ഉണ്ടാകും.
ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇൻഡോറിലെ ചരിത്രം പരിശോധിക്കുമ്പോൾ 70 ശതമാനം വിജയവും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കായിരുന്നു. ബാറ്റ്‌സ്മാന്മാരുടെ സ്വര്‍ഗമാണ് ഹോള്‍ക്കര്‍ സ്‌റ്റേഡിയം. ചെറിയ ഗ്രൗണ്ടാണെന്നുള്ളതും ബാറ്റര്‍മാരെ സഹായിക്കും.
ഇന്ത്യ സാധ്യത ടീം : റിഷഭ് പന്ത്, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, അര്‍ഷ്ദീപ് സിംഗ്.