George Nkencho-യെ വെടിവച്ചുകൊന്ന ഗാർഡ ഉദ്യോഗസ്ഥർക്ക് വിചാരണ ഇല്ല; നീതിന്യായ വകുപ്പിന് മുന്നിൽ പ്രതിഷേധം

ഡബ്ലിനിലെ George Nkencho-യെ വെടിവച്ചുകൊന്ന സംഭവത്തിന് കാരണക്കാരായ ഗാര്‍ഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. വംശവെറിക്കെതിരെ പോരാടുന്ന സംഘടനകളിലെ നാല്‍പ്പതോളം പേരാണ് വ്യാഴാഴ്ച നീതിന്യായവകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

2020 ഡിസംബര്‍ 30-നാണ് ഡബ്ലിനിലെ കുടുംബവീടിന് സമീപം വച്ച് ഗാര്‍ഡ, 27-കാരനായ George Nkencho-യെ വെടിവച്ച് കൊന്നത്. Nkencho-യ്ക്ക് നേരെ ഗാര്‍ഡ അഞ്ച് തവണ നിറയൊഴിച്ചതായി കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആക്രമണകാരിയായിരുന്നു എന്നാണ് ഗാര്‍ഡ വെടിവെപ്പിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍ സംഭവം നടക്കുന്ന സമയം Nkencho മാനസികമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തില്‍ GSOC (Garda ombudsman) സ്വതന്ത്ര അന്വേഷണം നടത്തി 2023 ജൂണില്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സിന് (DPP) റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍ കാരണക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്നാണ് ഈയിടെ DPP തീരുമാനമെടുത്തത്. തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച Nkencho-യുടെ കുടുംബം അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിരുന്നു.

DPP തീരുമാനത്തെത്തുടര്‍ന്നുള്ള വിവാദം കനക്കുന്നതിനിടെയാണ് ‘Justice for George Nkencho’, ‘Gardai can’t be exempt from trial’, ‘travesty of justice’ തുടങ്ങിയ സൈന്‍ ബോര്‍ഡുകളുയര്‍ത്തി ഡബ്ലിനിലെ നീതിന്യായവകുപ്പ് ഓഫിസിന് മുന്നില്‍ ഇന്നലെ പ്രതിഷേധപ്രകടനം നടന്നത്. Nkencho-യുടെ അമ്മയടക്കമുള്ള ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

തിടുക്കപ്പെട്ട് തീരുമാനമെടുക്കുകയാണ് കേസില്‍ ഉണ്ടായിരിക്കുന്നതെന്നും, ഇത് മനുഷ്യാവകാശ പ്രശ്‌നമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. Nkencho-യുടെ മരണവുമായി ബന്ധപ്പെട്ട് ഫലപ്രദവും, സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ ഈയിടെയായി വംശീയ കുറ്റകൃത്യങ്ങളും, തീവ്രവലതുപക്ഷ വാദവും വര്‍ദ്ധിച്ചുവരുന്നതായി പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത മുന്‍ ടിഡി റൂത്ത് കോപ്പിംഗര്‍ പറഞ്ഞു. Nkencho-യുടെ മരണത്തെ പറ്റി തീവ്രവലതുപക്ഷ വാദികള്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും കോപ്പിംഗര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ത്തന്നെ ഈ പ്രതിഷേധം വളരെ പ്രസക്തമാണെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: