പുതിയ ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിൽ മാസം 110 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഇന്ധന പ്രതിഷേധങ്ങൾക്കും ഇന്ധനവില വർദ്ധനയെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിൽ ഡീസൽ കാറുകളുടെ വിൽപന 30 ശതമാനം കുറയുകയും ചെയ്തു.
ഈ വർഷം ഇതുവരെ ആകെ 75,074 പുതിയ കാർ രജിസ്‌ട്രേഷനുകളാണ് നടന്നിട്ടുള്ളത്. ഇതിൽ 37 ശതമാനവും പ്ലഗ്-ഇൻ കാറുകളാണ് (ഇവി അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുകൾ). പെട്രോൾ കാറുകൾ 21 ശതമാനവും ഡീസൽ കാറുകൾ 13 ശതമാനവുമാണ്.
പുതിയ കാർ വിൽപനയിൽ 2.15 ശതമാനം വർദ്ധനവുമുണ്ടായിട്ടുണ്ട്.
10,386 കാറുകൾ വിറ്റഴിച്ച ടൊയോട്ടയാണ് പുത്തൻ കാറുകളുടെ വിൽപ്പനയിൽ മുമ്പിൽ. 14.7 ശതമാനം ആണ് വിപണി പങ്കാളിത്തം. ഫോക്‌സ്‌വാഗൺ (7,909), സ്കോഡ (7,193), ഹ്യുണ്ടായ് (6,926) എന്നിവരാണ് ടൊയോട്ടയ്ക്ക് പിന്നിലുള്ളത്.
പ്രീമിയം ബ്രാൻഡായ ഔഡി 2,871 കാറുകളുമായി അയർലണ്ടിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആറാമത്തെ ബ്രാൻഡായി മാറി. ഫോർഡ്, നിസ്സാൻ എന്നിവരേക്കാൾ മുന്നിലാണിത്. റെനോയെയും പ്യൂഷോയെയും (Peugeot) മറികടന്ന ബിഎംഡബ്ല്യു ഇക്കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ്.
ഐറിഷ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡൽ ടൊയോട്ടയുടെ യാരിസ് ക്രോസ് ആണ് (2,518 രജിസ്ട്രേഷനുകൾ). ഹ്യുണ്ടായ് Tuscon (2,373), കിയ സ്പോർട്ടേജ് (2,204) എന്നിവയാണ് തൊട്ടുപിന്നിൽ.
2,103 കാറുകൾ വിറ്റഴിച്ച ഹ്യുണ്ടായ് ആണ് മൊത്തത്തിലുള്ള ഇവി കാറുകളുടെ വിൽപ്പനയിൽ ഒന്നാമൻ. ഹ്യുണ്ടായിയുടെ Inster (660) Kona (567) എന്നീ മോഡലുകൾ വലിയ രീതിയിൽ വിറ്റുപോകുന്നുണ്ട്.
ഇവി മോഡലുകളുടെ വിൽപ്പന എടുത്താൽ 1,231 രജിസ്ട്രേഷനുകളുമായി ഫോക്‌സ്‌വാഗണിന്റെ ID.4 അയർലണ്ടിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി തുടരുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കിയയുടെ EV3 (666) ആണ് രണ്ടാമത്.
ഈ വർഷം മികച്ച പ്രകടനം നടത്തുന്ന ബ്രാൻഡുകളിൽ ബിവൈഡിക്ക് (BYD) വിൽപനയിൽ 95 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. പുതിയ C3 സൂപ്പർമിനിയുടെ വരവോടെ സിട്രോണിന്റെ വിൽപനയും മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി.
സിഎസ്ഒ കണക്കുകൾ പ്രകാരം മാർച്ച് അവസാനത്തോടെ രാജ്യത്തെ ആകെ വാഹനങ്ങളുടെ എണ്ണം 3,307,717 ആയിരുന്നു, ഇതിൽ 122,562 എണ്ണം പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 3 ശതമാനം. സാധാരണ ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം 225,512 ഉം പ്ലഗ്-ഇൻ ഹൈബ്രിഡുകളുടെ എണ്ണം 105,067 ഉം ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളത് ഡീസൽ വാഹനങ്ങളാണ് – 1,892,137 എണ്ണം. ഇതിൽ 1,268,377 എണ്ണം സ്വകാര്യ കാറുകളാണ്. ആകെ പെട്രോൾ കാറുകളുടെ എണ്ണം 955,403 ആണ്. ഇതിൽ 859,810 സ്വകാര്യ കാറുകളും ഉൾപ്പെടുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments