ഐറിഷ് ആശുപത്രികളിലെ രോഗികളുടെ ക്രമാതീതമായ തിരക്ക് നഴ്‌സുമാരുടെ മാനസികോരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് അസോസിയേഷന്‍ (INMO). നഴ്‌സുമാരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും, രോഗികളുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഡണ്‍ഡാല്‍ക്കില്‍ നടന്നുവരുന്ന INMO വാര്‍ഷിക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായത്.
ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് വാര്‍ഡുകളില്‍ തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് എല്ലായ്‌പോഴും നഴ്‌സുമാര്‍ പരാതി പറയുന്നുണ്ടെന്ന് INMO ഡയറക്ടര്‍ ഓഫ് പ്രൊഫഷണല്‍ സര്‍വീസസ് ടോണി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് പുറമെ നിരവധി രോഗികള്‍ ആശുപത്രികളിലെ ട്രോളികളില്‍ ചികിത്സ തേടുന്നതും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 10 ലക്ഷത്തിലധികം രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments