കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട, ആലിന്നു ചേർന്നൊരു കുളവും വേണ്ട’ എന്നാണ്. കാവാലത്തിന്റെ പ്രശസ്തമായ ആലായാൽ തറവേണം എന്ന ഗാനത്തിന്റെ പൊളിച്ചെഴുത്ത് ആണിത്.
സവർണ്ണതയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രകൃതി വിരുദ്ധതയുടെയും അനാചാരത്തിെന്റെയും കടക്കൽ വച്ച കത്തിയാണ് ഈ പൊളിച്ചെഴുത്ത്. വരേണ്യതയുടെ ആഘോഷത്തിന് കാവാലം ഇതെല്ലാം നിർമ്മിച്ചെങ്കിൽ, മാനവികതയെ തിരിച്ചുപിടിക്കാൻ സൂരജും ശ്രുതിയും മുന്നോട്ടുവന്നു.
ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍. മസാല കോഫി ബാൻഡാണ് ഈ പൊളിച്ചെഴുത്ത് ഗാനം പുറത്ത് ഇറക്കിയിരിക്കുന്നത്.
സവർണ്ണതയെ പൊളിച്ചെഴുതുന്നഈ പാട്ടിനെകുറിച്ച് സൂരജ് പറയുന്നത് ഇങ്ങനെയാണ്. ‘നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലായാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്, ശ്രുതി യോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ ‘സത്യത്തെയും’ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്‌ദമായി സ്വീകരിക്കുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്റെ വിത്ത് വിതയ്ക്കാം’ എന്നാണ് ഗാനം പുറത്തുവിട്ട് കൊണ്ട് സൂരജ് തന്റെ ചാനലില്‍ എഴുതിയത്.
പാട്ടിന്റെ വരികളിലെ വരേണ്യതയും രാഷ്‌ട്രീയ ശരികേടും തിരുത്തപ്പെടുമ്പോൾ അതു തിരുത്തണമെന്നു പറയുന്നവരും സ്വയം തിരുത്തലിന് തയ്യാറാകുന്നുണ്ടോ എന്ന ചോദ്യവും ഉയർന്നു. പാട്ടിന്റെ ക്രെഡിറ്റിൽ വരികളെഴുതിയത് ‘ശ്രുതി നമ്പൂതിരി’ എന്നു ചേർത്തതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എഴുത്തുകാരിക്കു നേരെ ചോദ്യങ്ങൾ ഉയർന്നത്.
ഈ വിമർശനങ്ങളിൽ നിന്ന് മാറിനിൽക്കാതെ സ്വന്തം നിലപാടു വ്യക്തമാക്കുകയാണ് ശ്രുതി. “‘ഈ പേര്… അതൊരു തെറ്റാണ്, അത് തിരുത്തപ്പെടേണ്ടതാണ് എന്നുള്ള ബോധ്യത്തോടു കൂടിത്തന്നെയാണ് ഞാനത് തിരുത്തുന്നത്. ഇനി മുതൽ ശ്രുതി നമ്പൂതിരി എന്നല്ല ശ്രുതി ശരണ്യം എന്നാകും രേഖപ്പെടുത്തുക,” ശ്രുതി വ്യക്തമാക്കി.