Clerys Department Store അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായ 460 പേരുടെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ Clerys Department Store പ്രവര്‍ത്തനം നിര്‍ത്തിയതിനെതുടര്‍ന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളി സംഘടനയായ SIPTU അടിയന്തരയോഗം വിളിച്ചു. ഇന്ന് രാവിലെ 11.30 ന് ഡബ്ലിനിലെ ലിബര്‍ട്ടി ഹാളിലാണ് യോഗം നടക്കുന്നത്. വെള്ളിയാഴ്ചയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ Clerys Store പൂട്ടിയത്. ഇതേ തുടര്‍ന്ന് 460 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇവരുടെ കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന കാര്യം യൂണിയന്‍ ചര്‍ച്ച ചെയ്യും.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കമ്പനി വിറ്റതിനാല്‍ നാളെ മുതല്‍ ജോലി ചെയ്യാന്‍ വരേണ്ടതില്ലെന്ന് ജീവനക്കാരോട് അധികൃതര്‍ പറഞ്ഞത്. 12 ഓളം ജിവനക്കാര്‍ സ്ഥാപനത്തിന് മുമ്പില്‍ ഏതാനും മണിക്കൂര്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ വൈകുന്നേരത്തോടെ സ്‌റ്റോര്‍ അടച്ചുപൂട്ടുകയായിരുന്നു. സ്ഥാപന ഉടമ തൊഴിലാളികളോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്ന് SIPTU മേഖല പ്രതിനിധി തെരേസ ഹാനിക് പറഞ്ഞു. കമ്പനി അടച്ചുപൂട്ടുകയാണെന്ന വാര്‍ത്തയും ജോലി നഷ്ടമായ ജീവനക്കാരോട് അധികൃതര്‍ പെരുമാറിയ രീതിയും അവരെ കോപാകുലരാക്കുകയും ചകിതരാക്കുകയും ചെയ്തിട്ടുണ്ട്. പെട്ടന്നൊരു ദിവസം ജോലി നഷ്ടമായെന്നറിഞ്ഞതിന്റെ പകപ്പിലാണ് പലരും.

ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധ്വാനികളായ ജീവനക്കാര്‍ക്ക് ഐറിഷ് വ്യാപാര മേഖലയില്‍ നല്‍കേണ്ട കുറഞ്ഞ പരിഗണന പേലും സ്ഥാപന ഉടമകള്‍ നല്‍കിയില്ലെന്ന് ഹാനിക് പറയുന്നു. കമ്പനി അടച്ചുപൂട്ടുകയാണെന്ന് ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് അധികൃതര്‍ അറിയിക്കുമ്പോഴാണ് തങ്ങള്‍ക്ക് ജോലി നഷ്ടമായ വിവരം ജീവനക്കാര്‍ അറിയുന്നത്. പലരും Clerys ല്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്. പിരിച്ചുവിടുന്നുവെന്നറിയിച്ച് അരമണിക്കൂര്‍ നേരത്തെ നോട്ടീസ് പിരീഡ് മാത്രമാണ് നല്‍കിയതെന്ന് കഴിഞ്ഞ 43 വര്‍ഷമായി സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറയുന്നു. Clerys അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: