തുര്‍ക്കി വിമാനത്തിലെ ബോംബ് വ്യാജം

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കിയ തുര്‍ക്കി വിമാനത്തിലെ ബോംബ് വ്യാജബോംബെന്നു തെളിഞ്ഞു. വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വ്യാജമായിരുന്നെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പരിശോധനകള്‍ക്കു ശേഷം വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബി അറിയിച്ചു. 148 യാത്രക്കാരെയും 13 ജീവനക്കാരെയും പുറത്തിറക്കി സിഐഎസ്എഫും എന്‍എസ്ജി കമാന്‍ഡോസും വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. വിമാനം ഇന്നുതന്നെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കോക്കില്‍ നിന്ന് ഇസ്താംബുളിലേക്കു പോകുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈനിന്റെ ടികെ 65 എന്ന വിമാനമാണു ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വിമാനത്തിന്റെ ബാത്ത്‌റൂമില്‍ ‘ബോംബ് ഇന്‍ കാര്‍ഗോ’ എന്ന് എഴുതിയതു കണ്ടെത്തിയതിനെത്തുടര്‍ന്നു പൈലറ്റ് നാഗ്പുര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശാനുസരണം ഡല്‍ഹിയില്‍ വിമാനം ഇറക്കുകയുമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: