അശ്ലീലസൈറ്റുകള്‍ നിരോധിക്കാനാവില്ല..സ്വകാര്യതയിലേക്ക് കടന്ന് കയറാനില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകളും നീലചിത്രങ്ങളും പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യമായി അശ്ലീല സൈറ്റുകള്‍ കാണുന്നത് തടയുന്നത് വ്യക്തി സ്വാതന്ത്യത്തെ ഹനിക്കലാകുമെന്നും സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അശ്ലീല സൈറ്റുകളും നീലചിത്രങ്ങളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വസ്വാനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിരോധനത്തിനെതിരെ നിലപാടെടുത്തത്.

ഇന്ത്യയില്‍ ലഭ്യമായ സൈറ്റുകളില്‍ രണ്ടു കോടിയലധികം നീലചിത്ര ക്ലിപ്പുകള്‍ ലഭ്യമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് ലൈംഗിക അതിക്രമങ്ങള്‍ കൂടാന്‍ കാരണമായെന്നും വസ്വാനി വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിസമ്മതിച്ചു, കോടതിയില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വന്ന് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് വാദിക്കാംമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാല്‍ പൂര്‍ണ്ണ നിരോധനം വ്യക്തി സ്വാതന്ത്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21 ആം അനുച്ഛേദത്തിനു വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഇത് ഗൗരവമേറിയ വിഷയം തന്നെയാണെന്നും നിയന്ത്രണം എങ്ങനെയാകാമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സര്‍വ്വറുകള്‍ വിദേശത്തായതിനാല്‍ അശ്ലീല ക്ലിപ്പുകളും സിനിമകളും അപ്‌ലോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. എന്തായാലും അശ്ലീല സൈറ്റുകള്‍ കാണുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന പരാമര്‍ശം കോടതിയുടെ ഭാഗത്ത് ഇതാദ്യമായാണ്.

Share this news

Leave a Reply

%d bloggers like this: