ഗാര്‍ഹിക പീഡനത്തിനെതിരെ സ്വന്തം അനുഭവം യൂടൂബിലിട്ട് ഐറിഷ് സ്ത്രീ, മാപ്പുപറഞ്ഞ് മുന്‍ പാട്‌നര്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗാര്‍ഹിക പീഡനങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. പലപ്പോഴും സ്ത്രീകളാണ് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്. ശാരീരകവും മാനസികവുമായ പീഡനങ്ങള്‍ക്കിരയാകുന്നവരാണ് സ്ത്രീകളില്‍ പലരും. അയര്‍ലന്‍ഡ് യുവതി എമ്മ മര്‍ഫി തന്റെ മുന്‍ പാട്‌നറില്‍ നിന്നേല്‍ക്കേണ്ടി വന്ന ക്രൂര പീഡനത്തെതുടര്‍ന്ന് യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ 26 കാരിയായ ഇവര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് തന്റെ അനുഭവം യൂടുബിലൂടെ പങ്കുവയ്ക്കുന്നത്.

ജൂണ്‍ 6 നാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. മുന്‍ പാട്‌നറായ ഫ്രാന്‍സിസ് യുസംഗാ ഇടിച്ചുപരിക്കേല്‍പ്പിച്ച മുഖവുമായാണ് എമ്മ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു സ്ത്രീയുമായി യുസംഗ ബന്ധം പുലര്‍ത്തിയിരുന്നെന്നും അവര്‍ ഗര്‍ഭിണിയാണെന്നും യുസാഗ തന്നെ വഞ്ചിച്ചുവെന്നും എമ്മ വേദനയോടെ പറയുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് യുസാഗ എമ്മയുടെ മുഖത്ത് ഇടിച്ചത്. ഗാര്‍ഹിക പീഡനത്തിന്റെ തീവ്രത പ്രകടമാക്കുന്ന ഈ വീഡിയോ ആറുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ വീഡിയോയ്ക്ക്് പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി എമ്മ മുമ്പോട്ട് വരാന്‍ ധൈര്യം കാണിച്ചതിന് നിരവധിപേര്‍ ഇവരെ പ്രശംസിക്കുന്നുണ്ട്.

വൈകാരികമായ വീഡിയോയില്‍ തനിക്ക് യുസംഗയോട് ഇപ്പോഴും സ്‌നേഹമുണ്ടെന്നും എന്നാല്‍ ഇനി അയാള്‍ തന്റെ ജീവിതത്തിലുണ്ടാകില്ലെന്നും എമ്മ പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ തടയുന്നതിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു പുരുഷനും സ്ത്രീയെ അടിക്കരുതെന്നാണ് താന്‍ ശക്തമായി വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത് യുസാഗയോടുള്ള പ്രതികാരമെന്ന നിലയ്ക്കല്ല. തനിക്കുവേണ്ടിയാണ് ഇത ചെയ്തതെന്നും, സ്ത്രീയെ തല്ലുന്നത് തെറ്റാണ് എന്നും അവര്‍ ആവര്‍ത്തിക്കുന്നു. യുസാഗയ്ക്ക് തെറ്റില്‍ നിന്ന് തിരിച്ചുപോരാന്‍ പലവട്ടം താന്‍ അവസരം നല്‍കിയിരുന്നെന്നും അയാളോടുള്ള സ്‌നേഹം തന്നെ ദൂര്‍ബലമാക്കിയെന്നും അവര്‍ വിവരിക്കുന്നു. ഗാര്‍ഹിക പീഡനം വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നമാണെന്ന് എമ്മ പറയുന്നു. അയാള്‍ എന്റെ ജീവിതത്തിലെ എല്ലാമായിരുന്നു, ഇപ്പോഴും ഞാനയാളെ സ്‌നേഹിക്കുന്നുവെന്നും ആരെങ്കിലും നിങ്ങളെ തല്ലിയാല്‍ അയാളോടുള്ള സ്‌നേഹം ഉടനെ ഇല്ലാതാകില്ലെന്നും, അയാളോടുള്ള സ്‌നേഹം മുഴുവന്‍ ഇല്ലാതായി ഒരു ദിവസം നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാനാകില്ലെന്നും അവര്‍ പറയുന്നു. .യുസാഹയുമായുള്ള മൂന്നു വര്‍ഷത്തെ ജീവിതത്തില്‍ തന്റെ ആത്മവിശ്വാസവും കുടുംബവും സൗഹൃദങ്ങളും നഷ്ടമായെന്നും അരക്ഷിതാവസ്ഥ മാത്രമാണുണ്ടായതെന്നും മാനസികമായ പീഡനമായിരുന്നു ജീവിതത്തിലുടനീളമെന്നും അവര്‍ വേദനയോടെ പറയുന്നു. എങ്കിലും അവര്‍ക്കിന്നും അയാളോടുള്ള സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ല. യുസാഗയ്ക്കും എമ്മയ്ക്കും രണ്ടുകുട്ടികളുണ്ട്. ഇവര്‍ എമ്മയ്‌ക്കൊപ്പമാണ്. യുസംഗയ്‌ക്കെതിരെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് എമ്മയുടെ മുന്‍ പാട്‌നറായ ഫ്രാന്‍സിസ് യുസംഗ അയാളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് മാപ്പുപറഞ്ഞു. ഇന്ന് സണ്‍ഡേ വോള്‍ഡ് ന്യൂസ്‌പേപ്പറില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് താന്‍ വളരെ വയലന്റായാണ് എമ്മയോട് പെരുമാറിയതെന്നും എന്നാല്‍ താന്‍ മുഷ്ടി ചുരുട്ടി ഇടിച്ചില്ലെന്നും അങ്ങനെ ചെയ്താല്‍ എമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുമെന്ന് തനിക്കറിയാമെന്നും അയാള്‍ പറയുന്നു. ഒരു പുരുഷനും ഒരു സ്ത്രീയെ അടിക്കരുതെന്നും പ്രത്യേക സന്ദര്‍ഭത്തില്‍ തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും അയാള്‍ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: