ലണ്ടന്‍ : കായിക ലോകത്തെ തീരാക്കളങ്കമായ ഉത്തേജകമരുന്ന് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ലോക അത്‌ലറ്റിക് പെഡറേഷന്റെ പക്കലുണ്ടായിരുന്ന ഉത്തജക മരുന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തായി.12,000 രക്തസാമ്പിളുകളുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ലോകചാമ്പ്യന്‍ഷിപ്പിലും, ഒളിംപിക്‌സിലും മെഡല്‍ നേടിയ 146 വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ മരുന്നടിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2001 മുതല്‍ 2012 വരെയുള്ള പരിശോധന റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകചാംമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തുവന്ന ഈ വിവരങ്ങല്‍ ഞെട്ടിക്കുന്നതാണെന്ന് അത്‌ലറ്റിക് അസോസിയേഷനും ലോക ഉത്തേജക മരുന്ന് വിരുദ്ധ സമിതിയും വ്യക്തമാക്കി. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ്, ജര്‍മനിയിലെ ഡോക്യുമെന്ററി നിര്‍മ്മാതാക്കളായ എആര്‍ഡി/ ഡബ്ല്യുആര്‍ഡി എന്നിവരാണ് കായികലോകത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
5000 പേരില്‍ നിന്നെടുത്ത രക്തസാംപിളുകളില്‍ 800 ലധികം മരുന്നടിക്കാരുടെ സാംപിളുകളാണെന്ന് ഉറപ്പിക്കാനാകുമെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ തെറ്റ് തെളിയിക്കപ്പെടുന്നതുവരെ അത്‌ലറ്റുകള്‍ കുറ്റക്കാരല്ലെന്ന നിലപാടിലാണ് അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ തലവന്‍ ക്രെയ്ഗ് റീഡി.ലോക കായികതാരങ്ങളില്‍ പത്തിലൊരാള്‍ ഉത്തേജക മരുന്നുപയോഗിക്കുന്നുണ്ടെന്ന് ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അത്‌ലറ്റിക് അസോസിയേഷനിലെ ജീവനക്കാര്‍ തന്നെയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്കിയതെന്നും സൂചനകളുണ്ട്.