തിരുവനന്തപുരം: പോള്‍ മൂത്തൂറ്റ് വധക്കേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തം. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് 3 വര്‍ഷം തടവ്. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പോള്‍ മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. 14 ാം പ്രതി അനീഷിനെ വെറുതെ വിട്ടിരുന്നു.
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റവും 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകളിലുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നീ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്. ക്വട്ടേഷന്‍ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്നും കോടതി നരീക്ഷിച്ചു. ജയചന്ദ്രന്റെ സംഘം ക്വട്ടേഷന്‍ ആക്രമണത്തിന് പോകും വഴിയാണ് പോളിനെ കൊലപ്പെടുത്തിയത്. ഷമീര്‍ എന്നയാളെ ആക്രമിക്കുന്നതിനായിരുന്നു ക്വട്ടേഷന്‍. ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, പുത്തന്‍ പാലം രാജേഷ്, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
2009 ആഗസ്റ്റ് 21 നാണ് പോള്‍ മൂത്തൂറ്റ് കൊല്ലപ്പെടുന്നത്. നെടുമുടിക്ക് സമീപം പൊങ്ങയില്‍ വച്ചാണ് പോള്‍ കുത്തേറ്റ് മരിച്ചത്. മുന്‍വൈരാഗ്യം മൂലമല്ല കൊലപാതകമെന്നും കാരി സതീഷ് അടക്കമുള്ള ഗുണ്ടകളുമായി വഴിയില്‍ വച്ച് നടന്ന വാക്ക് തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നുവെന്നുമാണ് സിബിഐ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നീ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്. 2012 മാര്‍ച്ച് 19 ന് ആരംഭിച്ച വിചാരണയില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഏഴ് പേരെയാണ് ഈ കേസില്‍ സിബിഐ മാപ്പ് സാക്ഷിയാക്കിയത്. വധം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.