ഡബ്ലിന്‍: ലൂത് ഹോസ്പിറ്റലില്‍ പ്രായമായ കാന്‍സര്‍ രോഗിക്ക് ചികിത്സയ്ക്കായി അഞ്ചുദിവസം ട്രോളിയില്‍ കാത്തിരുന്ന ശേഷം ബെഡ് ലഭിക്കാതെ മടങ്ങേണ്ടിവന്നതായി റിപ്പോര്‍ട്ട്. ദ്രോഗഡ അവര്‍ ലേഡി ഹോസ്പിറ്റലില്‍ ബെഡ് കിട്ടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കാത്തിരിക്കേണ്ടി വന്ന 40 രോഗികളില്‍ ഒരാളാണ് ചികിത്സകിട്ടാതെ മടങ്ങിയ കാന്‍സര്‍ രോഗിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദോഗ്രഡയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ അഞ്ചുനഴ്‌സുമാരുടെ കുറവുണ്ടെന്നും തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ നിലവിലെ ജീവനക്കാര്‍ അമിതജോലിഭാരം മൂലം കഷ്ടപ്പെടുകയാണെന്നും ഐഎന്‍എംഒ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഐഎന്‍എംഒ മുന്നറിയിപ്പു നല്‍കി.
ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ദ്രോഗഡ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലും തിരക്കേറിയ വാര്‍ഡുകളിലും 5,480 രോഗികള്‍ക്ക് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ദോഗ്രഡയിലെ എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് അപകടരമാണെന്നും രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഐഎന്‍എംഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ഓഫീസര്‍ ടോണി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളിലെ അവസ്ഥ മോശമായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എട്ടു ബെഡുകളുമായി പുതിയ കെട്ടിടം ഉടന്‍ തുറക്കുമെന്ന് ദോഗ്രഡ ഹോസ്പിറ്റല്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ദോഗ്രഡയിലെ അവര്‍ ലേഡി ലൂര്‍ദ് ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ചികിത്സ കിട്ടാതെ കാത്തിരിക്കേണ്ടി വരുന്നത് സര്‍്ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്ന് സിന്‍ഫിന്‍ ലീഡര്‍ ജെറി ആഡംസ് പറഞ്ഞു. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റില്‍ ചികിത്സയ്ക്കായി ട്രോളിയില്‍ രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയങ്ങളില്‍ പുനപരിശോധന നടത്തണമെന്നും ആരോഗ്യവിഭാഗത്തിന് കൂടുതല്‍ ഫണ്ടനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി നടപ്പാക്കിയ പുതിയ നയങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് അനുവദിച്ച 74 മില്യണ്‍ യൂറോയുടെ അധിക ഫണ്ടും അപര്യാപ്തമാണെന്നും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ട്രോളിയില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്്ക്കാന്‍ ിതുകൊണ്ടെന്നും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.