ചികിത്സയ്ക്കായി കാത്തിരിപ്പ് ….പ്രശ്നപരിഹാരത്തിന് വര്‍ഷാവസാനമാകുമ്പോഴേക്കും മുന്നൂറ് കിടക്കകള്‍ കൂടി

ഡബ്ലിന്‍: രൂക്ഷമായി തുടരുന്ന കാത്തിരിപ്പ് പ്രശ്നം പരിഹരിക്കുന്നതിനായി മുന്നൂറിലേറെ ആശുപത്രി കിടക്കകള്‍ ഈ വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും വരുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍. ഇപ്പോഴും പരിഹാരമാകാതെ ആശുപത്രികളില്‍ തുടരുന്ന അമിത തിരക്കിന് പരിഹാരമാകുന്നതിനുള്ള നടപടികളെക്കുറിച്ച് തന്നെയാണ് സര്‍ക്കാര്‍ ചിന്ത. ഇത് കൂടാതെ ആശുപത്രി കണ്‍സള്‍ട്ടന്‍റുമാരുടെ ജോലി രീതിക്കും മാറ്റം വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി രോഗികളെ കാണാന്‍ കഴിയുന്ന വിധത്തില്‍ ജോലി ക്രമം മാറ്റാണ് നോക്കുക.

ഏഴ് ദിവസവും ഡോക്ടര്‍മാരെ ജോലിക്ക് നിയോഗിക്കുന്നത് വര്‍ധിപ്പിക്കുകയും നഴ്സുമാര്‍ക്ക് രോഗികളെ വിടുതല്‍ നല്‍കുന്നതിന് കൂടുതല്‍ ചുമതല ഏല്‍പ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ കൈക്കൊണ്ടേക്കും. എല്ലാ ആശുപത്രികളിലും ആഴ്ച്ചാവസാനം ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നില്ലെന്നും രോഗികള്‍ക്ക് വിടുതല്‍ നല്‍കുന്നത്  സംഭവിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിവിധ പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത തരത്തിലാണ് സേവനങ്ങളെന്നും ഇത് മാറി ഏറ്റവും മികിച്ച സേവനം നല്‍കണമെന്നും വരേദ്ക്കര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു. തിരക്ക് ഇക്കുറി കുറവ് വരുത്താന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്ന് മന്ത്രി പറയുന്നുണ്ട്. 74 മില്യണ്‍ യൂറോ ആയിരുന്നു ഇതിനായി അധിക തുക ഈ വര്‍ഷം നല്‍കിയത്.

തിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന‍്റ് ടാസ്ക് ഫോഴ്സിന്‍റെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 2014ലിനെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശനത്തിനുള്ള കാത്തിരിപ്പ് നാല്‍പത് ശതമാനം അധികമാണ്. 44 മില്യണ്‍ യൂറോ ഫെയര്‍ ഡീല്‍ നഴ്സിങ് ഹോമിന് ഈ വര്‍ഷം നല്‍കിയിരുന്നു. ഇത് മൂലം 200 ആശുപത്രി കിടക്കകള്‍ വരെ ഒഴിവായി കിട്ടുകയും ചെയ്തിരുന്നതാണ്. ഫെയര്‍ഡീം സ്കീമില്‍ കാത്തിരിപ്പ് സമയം 14 ആഴ്ച്ചയില്‍ നിന്ന് നാല് ആഴ്ച്ചയിലേക്ക് കുറയ്ക്കുക എന്നതും തുക അനുവദിച്ചതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് സഹായകരമാകുന്നില്ലെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. ഇനിയും നടപടികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് വ്യക്തമായികൊണ്ടിരിക്കുകയാണ്.

തിരക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ആശുപത്രികളുടെ ബഡ്ജറ്റ് ചെലവഴിക്കല്‍ ഈ ആശുപത്രികള്‍ക്ക് വേണ്ടി സഹായം നല്‍കുന്ന മറ്റ് ആശുപത്രികള്‍ക്കായി ചെലവഴിക്കുകയാണ് ചെയ്യുന്നത്. വിവിധ ആശുപത്രികളുടെ പ്രകടനത്തില്‍ വന്‍ അന്തരമാണ് കാണുന്നത്. ബഡ്ജറ്റ് കമ്മി ഏറ്റവും കൂടുതല്‍ കാണുന്ന ആശുപത്രികള്‍ തന്നെയാണ് കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിലും ഏറ്റവും പുറകിലുള്ളതും.

Share this news

Leave a Reply

%d bloggers like this: