മെല്‍ബണ്‍ : മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 17 റഷയ്ന്‍ നിര്‍മ്മിത എയര്‍ മിസൈലില്‍ ഇടിച്ചു താഴേയ്ക്കു പതിക്കുമ്പോള്‍ വിമാനത്തിലെ ചില യാത്രക്കാര്‍ക്ക് തങ്ങള്‍ താഴെക്കു പതിക്കുകയായിരുന്നുവെന്ന ബോധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 2014 ജൂലൈ 17 ന് ഉണ്ടായ വിമാന ദുരന്തത്തെ സംബന്ധിക്കുന്ന അന്തിമ റിപ്പോര്‍ട്ട് ദ ഡച്ച് സേഫ്റ്റി ബോര്‍ഡാണ് തയ്യാറാക്കിയത്. ദുരന്തത്തില്‍ 38 ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ 298 പേരാണ് മരിച്ചത്.
വിമാനത്തിന്റെ ഇടതു ബാഗത്തേക്കാണ് ബക്ക് മിസൈല്‍ ഇടിച്ചത്. മിസൈല്‍ ഇടിച്ച തല്ക്ഷണം തന്നെ മൂന്നു പൈലറ്റുമാരും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പൈലറ്റ് റൂമും വിമാനവും രണ്ടായി പിളര്‍ന്നു. ഇതോടെ യാത്രക്കാര്‍ക്കും മറ്റു ക്രൂവിനും രക്ഷപ്പെടാനുള്ള സാധ്യത മങ്ങുകയായിരുന്നു. 33,000 അടി താഴ്ചയിലേക്ക് വിമാനം താഴേക്ക് പതിക്കുമ്പോള്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും ബോധം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ചിലര്‍ക്ക് 90 സെക്കന്റ് സമയത്തേക്ക് തിരിച്ചറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നര മിനിറ്റിനുള്ളില്‍ വിമാനം നിലത്തു വീണു തകരുകയും ചെയ്തു.
ഉക്രെയിനിന്റെ പലഭാഗത്തു നിന്നുമായാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വിമാനത്തിന്റെ മെറ്റല്‍ നിര്‍മ്മിതമായ പുറംചട്ട, വിമാനത്തിന്റേതെന്നു സൂചിപ്പിക്കുന്ന അവശിഷ്ടങ്ങള്‍ എയര്‍ലൈന്‍സിന്റെ ലോഗോ എന്നിവയാണ് കണ്ടെടുത്തത്. ഉക്രെയിനിനു മുകളിലൂടെ പറന്ന വിമാനത്തെക്കുറിച്ച് അന്വേഷണം നടത്താത്തിന് ഉക്രെയിനേയും മറ്റു അധികാരികളേയും വിമര്‍ശിച്ചുകൊണ്ട് ഡച്ച് സേഫ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Tjibbe Joustra രംഗത്തെത്തി. മിസൈല്‍ തൊടുക്കും മുന്‍പ് ഏതെങ്കിലും വിമാനം അതുവഴി കടന്നുപോകുന്നുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു എന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാന ദുരന്തത്തില്‍ ഇരകളായവര്‍ക്ക് നീതി ലഭിക്കാന്‍ ഓസ്‌ട്രേലിയ ഏതറ്റം വരെയും പോകുമെന്ന് വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് വ്യക്തമാക്കി.