വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വടക്കാഞ്ചാരി: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പാര്‍ട്ടി അംഗങ്ങളടക്കം നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സേവിയര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കെപിഎസി ലളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്.

മണ്ഡലം കമ്മിറ്റിയിലും കെപിഎസി ലളിതയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഒരാള്‍ നിഷ്പക്ഷത പാലിച്ചു.

കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരപ്പൊലിമയുള്ള സ്ഥാനാര്‍ത്ഥി നാടിന് ആവശ്യമില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. വടക്കാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവിനെയാണ് നാടിന് ആവശ്യമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. എല്‍ഡിഎഫിന്റെ പേരിലാണ് പോസറ്ററുകള്‍ വ്യാപകമായിരിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ മത്സരിപ്പിക്കണമെന്നായിരുന്നു വടക്കാഞ്ചേരിയിലെ പ്രാദേശിക വികാരം. ഇത് മറികടന്നാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ നിര്‍ദ്ദേശിച്ചത്. ഇത് ജില്ലാകമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ചതോടെയാണ് പോസ്റ്ററിന്റെ രൂപത്തില്‍ പ്രതിഷേധമുണ്ടായത്.

Share this news

Leave a Reply

%d bloggers like this: