‘ആക്രമണം പ്രതീക്ഷിച്ച് ജിഷയുറങ്ങിയിരുന്നത് തലയണക്കീഴില്‍ വാക്കത്തിയുമായി ‘

പെരുമ്പാവൂര്‍: ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ച് തലയണക്കീഴില്‍ വാക്കത്തിയുമായാണു ജിഷയുറങ്ങിയിരുന്നതെന്നു വ്യക്തമാക്കി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുറുപ്പംപടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു ജിഷയുടെ തലയണക്കീഴില്‍നിന്നു വാക്കത്തി ലഭിച്ചതായി പറയുന്നത്. പലകയടിച്ച കട്ടിലില്‍ പുല്‍പായ വിരിച്ചാണു ജിഷയുറങ്ങിയിന്നത്. തലയണയ്ക്കു കീഴില്‍നിന്ന് കറുത്ത റബര്‍ പിടിയോടു കൂടിയ വാക്കത്തിയാണു പൊലീസിനു ലഭിച്ചത്. പിടി ഉള്‍പ്പെടെ 48 സെന്റിമീറ്റര്‍ നീളം വരും. ഈ വാക്കത്തി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ക്രൂരമായ അക്രമത്തിനിരയായിട്ടും പക്ഷേ, സ്വയരക്ഷക്കായി കരുതിയ ആയുധം പ്രയോഗിക്കാന്‍ ജിഷയ്ക്കു കഴിഞ്ഞില്ല. ജിഷ മരിച്ചു കിടന്ന മുറിയോടു ചേര്‍ന്നു ചാരിവച്ച നിലയില്‍ 6.5 സെ.മീ കനവും 89 സെ.മീ നീളവുമുള്ള ഇരുമ്പുപാര, 10 മില്ലിമീറ്റര്‍ കനമുള്ള ഇരുമ്പുപാര, 6.5 സെ.മി കനമുള്ളതും ഒരറ്റം പരന്നതും 89 സെ.മീ നീളവുമുള്ളതുമായ ആണി ബാര്‍ എന്നിവയും പൊലീസ് തൊണ്ടിയായി എടുത്തിട്ടുണ്ട്.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ മുറിയെങ്ങും രക്തം ചിതറിത്തെറിച്ചു. തറനിരപ്പില്‍നിന്ന് 1.8 മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് ജനലിന്റെ മുകള്‍ഭാഗത്തു പോലും രക്തം ഉണങ്ങിപ്പിടിച്ചിട്ടുണ്ട്. കഴുത്തില്‍
ഷാള്‍ മുറുക്കി മരണം ഉറപ്പിച്ചിട്ടാണു പ്രതി പിന്‍വാങ്ങിയത് എന്നതിനാല്‍, മരണവെപ്രാളത്തിനിടെയുള്ള ചലനത്തില്‍ ജനലില്‍ പിടിച്ചപ്പോഴോ മറ്റോ ഉണ്ടായതല്ല ഇതെന്നു വ്യക്തം. അരവയര്‍ നിറയ്ക്കാന്‍ പെടാപ്പാടു പെട്ടിരുന്ന
അമ്മയും മകളും സ്വരുക്കൂട്ടിവച്ച അരിയും പലവ്യഞ്ജനവും രക്തത്തില്‍ കുതിര്‍ന്നിരുന്നു.
അരിയും മറ്റും സൂക്ഷിച്ചിരുന്ന തുണിസഞ്ചി രക്തം പറ്റി ചുവന്നു. സ്വര്‍ണനിറത്തിലുള്ള കമ്മല്‍, ലെനോവ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍, നോകിയ മൊബൈല്‍ ഫോണ്‍, സ്വര്‍ണനിറത്തിലുള്ള വാച്ച് എന്നിവ രക്തം
പുരണ്ട നിലയിലാണു പൊലീസിനു ലഭിച്ചത്. ജിഷ കുറിപ്പുകളെഴുതാന്‍ ഉപയോഗിച്ചിരുന്ന ബുക്കിന്റെ മുകള്‍ഭാഗത്തും അടിഭാഗത്തും രക്തമുണ്ടായിരുന്നു. പൊട്ടിയതും രക്തം പറ്റിയതുമായ കുപ്പിയും പൊലീസിനു മുറിയില്‍നിന്നു ലഭിച്ചു. ഈ കുപ്പിയുടെ ചില്ലുകള്‍ ചിതറിത്തെറിച്ച നിലയിലും രക്തം പുരണ്ട നിലയിലുമാണ്. മുറിലുണ്ടായിരുന്ന പിങ്ക് നിറത്തിലുള്ള ബ്ലൗസ്, ഏതാനും മാസികകള്‍ എന്നിവ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: