കോഴിക്കോട്: കര്‍ണാടകയില്‍ മലയാളിയായ ദളിത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ രണ്ടു മലയാളി പെണ്‍കുട്ടികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം, റാഗിങ് ആത്മഹത്യാശ്രമമാക്കി മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് ക്രൂരമായ റാഗിങ്ങിന് വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥിനി അശ്വതി പറഞ്ഞു. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്റ്റലിലാണ് എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19) റാഗിങ്ങിന് ഇരയായത്.
ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികളായ എട്ടുപേര്‍ ചേര്‍ന്നു ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു. അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോയി.
വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീട് സഹപാഠികള്‍ക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വെള്ളം ഇറക്കാന്‍പോലും കഴിയാതെ അവശനിലയിലായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
നിലവില്‍ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തുന്നത്. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കോളജില്‍ പ്രവേശിച്ച സമയം മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി അശ്വതി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചും ഇവിടെ തുടരുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കോളജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. കേരള–കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി.
-എജെ-