ഗുല്‍ബര്‍ഗ റാഗിങ്ങ്; കര്‍ണാടക പൊലീസ് കേരളത്തിലെത്തി

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ നഴ്‌സിങ്ങ് കോളേജില്‍ ക്രൂരമായ റാഗിങ്ങിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി കര്‍ണ്ണാടക പൊലീസ് സംഘം കേരളത്തിലെത്തി. ഒന്‍പതംഗ സംഘമാണ് കേരളത്തിലെത്തിയത്. നാളെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും.

അത്യാസന്ന നിലയിലായിരുന്ന പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളം വെന്തുരുകിയ നിലയിലായിരുന്നു അശ്വതി. കഴുത്തില്‍ തുളയിട്ട് ട്യൂബ് വഴി ദ്രാവരൂപത്തിലാക്കിയ ഭക്ഷണമാണ് കുട്ടിക്ക് നല്‍കുന്നത്. അടുത്ത ആറുമാസത്തേക്ക് കുട്ടിക്ക് സാധാരണ രീതിയില്‍ വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരെ പ്രതികളാക്കി കേരളാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കര്‍ണാടക പൊലീസിന് കൈമാറിയിരുന്നു.

വിവസ്ത്രയായി നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചത്. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്റ്റലിലാണ് എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19) റാഗിങ്ങിന് ഇരയായത്. ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥിനികളായ എട്ടുപേര്‍ ചേര്‍ന്നു ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു.

അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു.

കര്‍ണാടകയില്‍ നിന്നും സൂഹൃത്തുകളുടെ സഹായത്തോടെ നാട്ടിലെത്തിയ അശ്വതി ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വെള്ളം ഇറക്കാന്‍പോലും കഴിയാതെ അവശനിലയിലായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: