മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം കോടതി പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നും തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ തടയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍, ഹൈക്കോടതി ഇത്തരം നിലപാടിലേക്ക് എത്താനിടയായ സാഹചര്യം കാണാതിരിക്കരുതെന്നും ഹൈക്കോടതി ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും പിണറായി വ്യക്തമാക്കി. ഇക്കാരണത്താലാകാം ഹൈക്കോടതി ഈ നിലപാടെടുത്തതെന്നും എങ്കിലും വിലക്ക് പിന്‍വലിക്കാന്‍ സമയമായെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി റിപ്പോര്‍ട്ടിങ്ങിനുള്ള അവകാശം ലഭിക്കേണ്ടതാണെന്നും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടേണ്ടവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുകൂട്ടരും ഉപയോഗിക്കുന്ന വാക്കുകള്‍ കഠിനമാണെന്നും ഇരുകൂട്ടരും വികാരഭരിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി തന്നെ ഇരു കൂട്ടരുമായും സംസാരിച്ച് ഇക്കാര്യത്തില്‍ സാധാരണ നില പുനസ്ഥാപിക്കേണ്ട ഘട്ടമായിരിക്കുന്നുവെന്നും ഹൈക്കോടതി ശരിയായ നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.  ഇപ്പോഴുള്ളത് വെറും ക്രമസമാധാന പ്രശ്‌നമല്ല. കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം അറിയിച്ചു. കോടതിക്കുള്ളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

-sk-

Share this news

Leave a Reply

%d bloggers like this: