രണ്ടാമതും പെണ്‍കുഞ്ഞ്; നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

ജയ്പൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. എട്ടുവയസുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ രോഷം പൂണ്ടാണ് നേഹ ഗോയല്‍(35) എന്ന യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് എയര്‍കണ്ടീഷനറിനുള്ളില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം 26 ന് ജയ്പൂരില്‍ ആണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടാമത്തെ കുഞ്ഞിനെ കാണാനില്ലെന്ന് നേഹ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് സംഘം വീട്ടിലെ ഉപയോഗശൂന്യമായ എയര്‍കണ്ടീഷറിനുള്ളില്‍ നിന്ന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കമ്പിളി പുതപ്പുകൊണ്ട് മൂടിയ മൃതദേഹത്തില്‍ കത്തികൊണ്ടാക്രമിച്ച 17ഓളം മുറിവുകളുണ്ടായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ത്തന്നെയുള്ള ആളാണ് കൊലപാതകം നടത്തിയതെന്നു സൂചന ലഭിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുകയും മാതാവ് നേഹയുടെ മുറിയില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ മുറിക്കൊപ്പമുളള ശുചിമുറിക്കുള്ളില്‍നിന്ന് കുഞ്ഞിന്റെ രക്തവും കുഞ്ഞിന്റെ ശരീരത്തില്‍നിന്നു നേഹയുടെ രക്തവും കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നേഹ കുറ്റം സമ്മതിക്കുകയായിരുന്നു.

ഒരു ആണ്‍കുട്ടി വേണമെന്ന് നേഹ ആഗ്രഹിച്ചതായും അതിനായി പ്രാര്‍ഥനയും പൂജയുമടക്കം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഒരുപാട് മോഹിച്ച് കാത്തിരുന്നിട്ടും പെണ്‍കുഞ്ഞ് പിറന്നതോടെ ഇവര്‍ കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: