റിയാദ് : കൊലപാതക കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി രാജകുടുംബാംഗത്തിന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കി ബിന്‍ സൗദ് അല്‍-കബീര്‍ രാജകുമാരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
2012 ല്‍ മരുഭൂമിയില്‍ വച്ച് നടന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ സുഹൃത്തായ ആദില്‍ അല്‍ മുഹമ്മദുമായി അല്‍ കബീര്‍ രാജകുമാരന്‍ വഴക്കിടുകയും പിന്നീട് തര്‍ക്കം രൂക്ഷമായി ഇരുവര്‍ തമ്മില്‍ വെടിവയ്പ്പ് ഉണ്ടാകുകയും വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയുമായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ രാജകുമാരന് 2014 ല്‍ വിചാരണ കോടതി വധ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതി വരെ പ്രതിയുടെ കുടുംബം അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും തള്ളപ്പെട്ടു. തുടര്‍ന്ന് വധശിക്ഷയ്ക്ക് ഭരണകൂടവും അനുമതി നല്‍കിയതോടെയാണ് രാജകുമാരന്റെ വധശിക്ഷ നടപ്പായത്. മുഖം നോക്കാതെ നീതി നടപ്പാക്കുന്നതില്‍ സൗദി രാജ കുടുംബം എത്രത്തോളം പ്രതിജ്ഞാ ബദ്ധരാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് കൊല്ലപ്പെട്ട ആദില്‍ അല്‍ മുഹ്ഹമ്മദിന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സൗദിയില്‍ ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയമാവുന്ന നൂറ്റിമുപ്പത്തി നാലാമത്തെ ആളാണ് അല്‍ കബീര്‍ രാജകുമാരന്‍. ശരീയത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സൗദി അറേബിയയില്‍ കൊലപാതകം, ലഹരിമരുന്ന് കടത്ത്, മോഷണം, ബലാത്സംഗം, മത നിന്ദ, തീവ്രവാദം തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം വധശിക്ഷയാണ് നല്‍കുന്നത്. ഈ വെര്‍ഷന്‍ ജനുവരിയില്‍ തീവ്രവാദ കുറ്റം ചുമത്തപ്പെട്ട 47 പേരുടെ വധശിക്ഷ ഒറ്റ ദിവസത്തിലാണ് നടപ്പിലാക്കിയത്. ഇറാനും പാകിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യാ. ചൈനയില്‍ ഇതിലേറെ വധശിക്ഷകള്‍ നടക്കുന്നുണ്ടെങ്കിലും രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനാല്‍ പുറംലോകം അറിയുന്നില്ല.
എ എം