അടിയന്തിര സേവനങ്ങളുടെ ഗണത്തില്‍ മുന്‍നിരയിലുള്ള ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. മീത്ത് കൗണ്ടിയിലെ കെല്‍സിലാണ് സംഭവം. മുപ്പത്തേഴുകാരിയായ മാതാവിന് ഹൃദയാഘാദം ഉണ്ടായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.09 നാണ് മക്കള്‍ നാഷണല്‍ ആംബുലന്‍സ് സര്‍വീസിനെ ഫോണ്‍ ചെയ്തത്. എന്നാല്‍ തങ്ങള്‍ മറ്റ് അടിയന്തിര ആവശ്യങ്ങളുമായി തിരക്കിലാണെന്നായിരുന്നു അധികൃതരുടെ മറുപടി.
തുടര്‍ന്ന് വീട്ടുകാര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയ്യും ലോക്കല്‍ ഫയര്‍ സര്‍വീസിന്റെയും ഓണ്‍-കോള്‍ ഡോക്ടേഴ്സിന്റെയും സേവനം ലഭ്യമാക്കുകയായിരുന്നു.
സാധാരണ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട കേസുകളില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി 2 ആംബുലന്‍സിന്റെ സേവനമാണ് ലഭ്യമാക്കാറുള്ളത്. ആംബുലന്‍സില്‍ രോഗിക്കാവശ്യമായ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകും.
സംഭവം നടന്ന സമയത്ത് ലോത്ത്, വെസ്റ്റ് മീത്ത് എന്നിവിടങ്ങളിലായിരുന്ന ആംബുലന്‍സുകള്‍ ഉണ്ടായിരുന്നത്. ഫോണ്‍ വിളിച്ച് 40 മിനിട്ടിനു ശേഷം 3.48 നാണ് ആദ്യത്തെ ആംബുലസ് എത്തിച്ചേര്‍ന്നത്. ഒരു മിനിട്ടിനു ശേഷം രണ്ടാമത്തെ ആംബുലന്‍സും എത്തി. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കി ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു.
മീത്ത് കൗണ്‍സിലറായ വെയ്ന്‍ ഫോര്‍ഡ് സ്ഥലത്തെത്തുകയും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട അവര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. NAS ന്റെ പാരാമെഡിക്കല്‍ സര്‍വീസില്‍ മുന്‍പ് സേവനമനുഷ്ഠിച്ചിരുന്ന ആളാണ് ഫോര്‍ഡ്.
HIQA യുടെ നിയമമനുസരിച്ച് ഒരാള്‍ക്ക് ഹൃദയസ്തംഭനം നടന്നാല്‍ എട്ട് മിനിറ്റിനകം അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിരിക്കണം. കൂടാതെ അടുത്ത 19 മിനിറ്റിനകം ആംബുലന്‍സ് സേവനവും രോഗിക്ക് ലഭിച്ചിരിക്കണം.അടുത്തിടെ നടന്ന പഠനത്തില്‍ മരണാസന്നരായ രോഗികളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതില്‍ 26 ശതമാനം മാത്രമേ വിജയിക്കുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു.
എ എം