ഗംഗ യമുന നദികള്‍ക്ക് മനുഷ്യപദവി നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ വിധി അപ്രായോഗിമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് മനുഷ്യന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉറപ്പാക്കി ഈ നദികളെ സംരക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നത്. മാലിന്യം കുന്നുകൂടി അന്ത്യശ്വാസം വലിക്കുന്ന നദികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഹൈക്കോടതി ഗംഗയ്ക്കും യമുനയ്ക്കും മനുഷ്യ പദവി നല്‍കികൊണ്ട് ഉത്തരവിറക്കിയത്. ഗംഗയുടെ തീരങ്ങളില്‍ ഖനനം നടക്കുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് അലോക് സിംഗ്, രാജീവ് ശര്‍മ്മ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നദീ സംരക്ഷണം ലക്ഷ്യമിട്ട് ഈ അസാധാരണ വിധി പുറപ്പെടുവിപ്പിച്ചത്. വിധി ഈ നദിയെ കളങ്കപ്പെടുത്തുകയോ നാശമുണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നടത്തുകയോ ചെയ്താല്‍ അത് മനുഷ്യാവകാശ ലംഘനത്തിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇരു നദികളുടേയും ‘നിയമപരമായ രക്ഷിതാക്കളെ’യും ജസ്റ്റീസ് രാജീവ് ശര്‍മ്മയും ജസ്റ്റീസ് അലോക് ശര്‍മ്മയും അടങ്ങുന്ന ബെഞ്ചാണ് അസാധാരണമായ വിധി പ്രഖ്യാപിച്ചത്. നമാമി ഗംഗാ പ്രൊജക്റ്റ് ഡയറര്‍ക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറലിനുമാണ് നദികളുടെ സംരക്ഷണ ചുമതല. നദികളുടെ ശുചീകരണത്തിനും പരിപാലനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഗംഗാ ശുചീകരണ പദ്ധതികള്‍ക്കായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ദില്ലി എന്നീ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1,900 കോടി അനുവദിച്ചിരുന്നു. ആകെയുള്ള 19 പദ്ധതികളില്‍ പതിമൂന്നും ഉത്തരാഖണ്ഡിലാണ്. പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതും പുതിയതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
എ എം