75 വയസ്സിലധികം പ്രായമുള്ള 6000 ത്തോളം വയോധികര്‍ ഈ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റില്‍ ചികിത്സയ്ക്കായി ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് HSE യുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ ആശുപത്രികളില്‍ ഓരോ ദിവസത്തെയും ടാര്‍ഗെറ്റുകള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാതെ വരുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
HSE യുടെ 2017 ലെ സര്‍വീസ് പ്ലാന്‍ അനുസരിച്ച് ചികിത്സയ്ക്കായി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ 24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിരിക്കണം. അതേസമയം ഈ വിഭാഗത്തില്‍ വരുന്ന 5,880 പേരും ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ് മിക്ക ആശുപത്രികളിലും ഇപ്പോഴുള്ളത്.
ലീമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഇത് ഏറ്റവും കൂടുതല്‍ പാലിക്കപ്പെടാത്തത് (838 കേസുകള്‍), ഡബ്ലിനിലെ മേറ്റര്‍ ഹോസ്പിറ്റല്‍ (702), ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (678) എന്നിവയാണ് പിന്നാലെയുള്ളത്. ഭീതിജനകമായ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് ഫിയന ഫെയിലിന്റെ ആരോഗ്യ വക്താവ് ബില്ലി കേല്ലെര്‍ പറഞ്ഞു. ഗവണ്‍മെന്റും HSE യും മാന്യമായ ഒരു ആരോഗ്യ സേവനം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്ന് മാറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര വകുപ്പുകളില്‍ പ്രായമുള്ളവര്‍ ഇത്തരം നീണ്ട കാത്തിരിപ്പിനെ നേരിട്ട് ദുരിതമനുഭവിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 24 മണിക്കൂറിനുള്ളില്‍ സേവനം പ്രദാനം ചെയ്യാന്‍ കഴിയാത്തത് വളരെ പരിതാപകരമാണ്, അന്താരാഷ്ട്ര ഗവേഷണ പ്രകാരം നാലു മുതല്‍ ആറു മണിക്കൂറിലധികം കാത്തിരിക്കുന്ന രോഗികളില്‍ ചികിത്സ ഫലം വിപരീതമായിരിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തോട്ടാകെ വിവിധ ആശുപത്രികളില്‍ 400 ത്തോളം ട്രോളികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് INMO റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ പോയാല്‍ ചികിത്സയ്ക്കായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 10,000 കടക്കുമെന്ന് കെല്ലര്‍ സൂചിപ്പിച്ചു. രോഗിയുടെ ആവശ്യകതയ്ക്കനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ആശുപത്രി ബജറ്റ് പൂര്‍ണ്ണമായും അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ എം