ഗൊരഖ്പൂറിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ട് കുട്ടികള്‍ മരിച്ച സംഭവം ലക്ഷ്മി ഭായി ആശുപത്രിയിലും സംഭവിച്ചേക്കാമായിരുന്നു. ഉത്തര്‍പ്രദേശിലെ തന്നെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി ആശുപത്രിയിലും ഉണ്ടായ കുടിശിക ദുരന്തം വരുത്തിവെക്കാനുള്ള എല്ലാ സാധ്യതകളുണ്ടായിരുന്നു.
700ഓളം കിടക്കള്‍ ഉള്ള ലക്ഷ്മി ഭായി ആശുപത്രിയില്‍ അധികാരികള്‍ 36 ലക്ഷം രൂപയാണ് ഗൗരി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കാനുള്ളത്. 2016ന് ശേഷം ഓക്സിജന്‍ വിതരണത്തിനുള്ള കരാര്‍ പോലും പുതുക്കിയിരുന്നില്ല. തുടര്‍ന്ന് ഏത് നിമിഷവും ഓക്സിജന്‍ വിതരണം നിലയ്ക്കാം എന്ന് സ്ഥിതിയായപ്പോള്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആഗസ്റ്റ് 14ന് സര്‍ക്കാര്‍ അടിയന്തരമായി പണം അനുവദിക്കുകയായിരുന്നു. ഗൗരി ഗ്യാസ് ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചെങ്കിലും കമ്പനി ഇപ്പോഴും സിലണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കുടിശിക വര്‍ധിച്ചതോടെ കമ്പനി വിതരണം നിര്‍ത്താനിരിക്കെയാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയുമായി നിരവധി ജനങ്ങളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. അതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ വിതരണം ചെയ്യാനുള്ള ഓക്സിജന്‍ മാത്രമേ ഇവിടെ കരുതല്‍ ശേഖരണമായുള്ളു. ഒരു ദിവസം 120 മുതല്‍ 150 വരെ സിലണ്ടറാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ സിലണ്ടര്‍ എത്തിയില്ലെങ്കില്‍ ഓക്സിജന്‍ വിതരണത്തെ ബാധിക്കും.
കഴിഞ്ഞ വര്‍ഷം ആശുപത്രി ചിലവുകള്‍ക്കായി സര്‍ക്കാര്‍ ആറ് കോടി രൂപയാണ് അനുവദിച്ചതെങ്കിലും നാല് കോടി രൂപമാത്രമാണ് ആശുപത്രിയ്ക്ക് ലഭിച്ചത്. ഈ പണം മരുന്നുകളും, ഇന്‍ജെക്ഷനുകളും വാങ്ങാനാണ് അധികൃതര്‍ ഉപയോഗിച്ചത്. ബാക്കി വരുന്ന രണ്ട് കോടി രൂപ ചെലവൊഴിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതാണ് അടിസ്ഥാന വിവരങ്ങള്‍ തടസപ്പെടാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം.
എ എം