55 കിലോമീറ്റര്‍ നീളം; നിരവധി അണ്ടര്‍ സീ ടണലുകള്‍; പണി തീര്‍ത്തത് വെറും ഏഴ് വര്‍ഷം കൊണ്ട്; ലോകത്തെ ഏറ്റവും വലിയ കടല്‍പ്പാലം തുറക്കാനൊരുങ്ങി ചൈന

 

ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചൈന. വെറും ഏഴ് വര്‍ഷം കൊണ്ട് 34 മൈല്‍ അതായത് 54 കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍പാലമാണ് ചൈന പണി കഴിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരത്തിലെ വൈ ആകൃതിയിലാണ് ഈ ഭീമന്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 34 മൈല്‍ നീളമുള്ള പാലത്തിനിടയില്‍ രണ്ട് കൃത്രിമ ദ്വീപുകളും ചൈന നിര്‍മ്മിച്ചിട്ടുണ്ട്്. കടലിനടിയില്‍ രണ്ട് തുരങ്കങ്ങള്‍ സൃഷ്ടിച്ച് ഈ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഈ തുരങ്കങ്ങള്‍ വഴി കപ്പല്‍ കടന്ന് പോകാന്‍ പറ്റാവുന്ന രീതിയിലാണ് തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്.

ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നാണ് പാലം ആരംഭിക്കുന്നത്. ഇവിടെ നിന്ന് ആരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് അവസാനിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങളില്‍ തകരാത്ത വിധത്തിലാണ് പാലം നിര്‍മ്മിച്ചതെന്നാണ് ചൈനയുടെ അവകാശ വാദം. എന്ത് വലിയ ചുഴലിക്കാറ്റിനേയും എത്ര വിലിയ കടല്‍ത്തിരമാലകളേയും പ്രതിരോധിച്ച് നില്‍ക്കാന്‍ പാലത്തിനാകുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്.

നാല് ലക്ഷം ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റര്‍ തുരങ്കവും പാലത്തിന്റെ 22.9 കിലോമീറ്റര്‍ ഭാഗവും നിര്‍മ്മിച്ചത്. ഏകദേശം 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ പാലത്തിന്റെ വരവോടെ നാല് മണിക്കൂര്‍ കാര്‍ യാത്ര വെറും 45 മിനിറ്റായി ചുരുങ്ങും. ഗുവാങ്‌ടോങ് പ്രവിശ്യയിലെ സുഹായ് നഗരത്തില്‍ നിന്ന് ഹോങ്കോങ്ങിലെ മക്കാവുവിലേക്കാണ് കടലിന് കുറുകെ പാലം നിര്‍മ്മിച്ചത്. വരുന്ന ഡിസംബറോടെ പാലത്തിന്റെ അവസാന മിനുക്കു പണികളും പൂര്‍ത്തിയാവുന്നതോടെ മക്കാവുവിലെ ടൂറിസത്തിനും വന്‍ കുതിപ്പുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാതാക്കള്‍ പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് അവകാശപ്പെടുന്നത്. ഏകദേശം 15000 കോടി ഡോളറാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: