ഡബ്ലിന്‍: ആരോഗ്യകേന്ദ്രങ്ങളില്‍ വര്‍ധിച്ച് വരുന്ന തിക്കും തിരക്കിനും കുപ്രസിദ്ധി ആര്‍ജ്ജിച്ച അയര്‍ലണ്ടിലെ ആശുപത്രികളില്‍ മറ്റൊരു മേഖല സജീവമായി വളര്‍ച്ച പ്രാപിക്കുന്നു. പോയ വര്‍ഷം രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചു. മുന്‍വര്‍ഷങ്ങളില്‍ ബ്രിട്ടനിലും മറ്റു സമീപരാജ്യങ്ങളിലും അയര്‍ലണ്ടുകാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരായപ്പോള്‍ 2017 മുതല്‍ അയര്‍ലണ്ടില്‍ വെച്ച് നടത്തപ്പെടുന്ന അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിച്ചതായി കാണാം.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2016-ല്‍ 250 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2017-ല്‍ ഇത് 350 എണ്ണമായി വര്‍ധിച്ചിരിക്കുകയാണ്. വൃക്ക, കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, ഹൃദയം തുടങ്ങിയ ശസ്ത്രക്രിയകള്‍ നൂതന ശാസ്ത്ര സാങ്കേതിക മികവോടെ രാജ്യത്ത് നടന്നുകഴിഞ്ഞു. അയര്‍ലണ്ടില്‍ വെച്ച് നടക്കുന്ന ഇത്തരം ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജറികള്‍ക്ക് മികച്ച നിലവാരം അവകാശപ്പെടാനും കഴിയും.
ആശുപത്രി സേവനങ്ങള്‍ ലഭിക്കാന്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഐറിഷുകാര്‍ക്ക് ആരോഗ്യമേഖലയില്‍ നിന്നുള്ള നല്ലൊരു വാര്‍ത്തയാണിത്. ഇതോടൊപ്പം അവയവദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം 150 പേരാണ് അവയവം പകത്തുനല്‍കാന്‍ തയ്യാറായി വിവിധ ആശുപത്രികളില്‍ എത്തിച്ചേര്‍ന്നത്. അയര്‍ലണ്ടിലെ ആരോഗ്യ മേഖല മികച്ച നിലവാരത്തിലേക്ക് എത്തുന്നു എന്ന സൂചനയാണ് ലഭിക്കുക്കുന്നത്.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ചതാക്കി മാറ്റുമെന്ന മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രഖ്യാപനം ഫലപ്രദമായി നടപ്പില്‍ വരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് കുറക്കാനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ഹ്യൂമന്‍ ടിഷ്യു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടും. ഇത് ഐറിഷ് ആരോഗ്യമേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറയ്ക്കുമെന്ന് പ്രത്യാശിക്കാം.
ഡികെ