ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നു; റഷ്യയുടെ ആണവായുധ ഭീഷണിയില്‍ ബ്രിട്ടന്‍; പ്രകോപനം തുടര്‍ന്ന് ഇരു രാജ്യങ്ങളും

ശീതയുദ്ധകാലത്തിനു ശേഷം ഏറ്റവും മോശം അവസ്ഥിയില്‍ നില്‍ക്കുന്ന റഷ്യ-യുകെ ബന്ധം യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകന്‍ യുലിയയേയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടന്‍ മോസ്‌കോയ്ക്കെതിരെ ഉപരോധം അടക്കം നടപടികളുമായി മുന്നോട്ട് പോകുന്നു. ഇതിന്റെ ഭാഗമായി 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാരേയും ബ്രിട്ടന്‍ നാടു കടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ശക്തമായി തിരിച്ചടിയാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒരു യുദ്ധത്തിന കാരണമായാല്‍ ബ്രിട്ടനില്‍ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും പിന്നീട് നടക്കുക. സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ ആക്രമണം വിശദീകരിക്കണമെന്ന് തെരേസ മേയ് റഷ്യക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അത് തള്ളിയ റഷ്യ ഒരു ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിട്ടന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.

പ്രകോപനം തുടര്‍ന്നാല്‍ ബ്രിട്ടനെ ആക്രമിക്കാന്‍ റഷ്യ ശ്രമിക്കുമോ എന്ന ചോദ്യം ശക്തമാണ്. ബോംബിട്ട് പ്രതികരിക്കുമോ എന്ന ചോദ്യം വരെ ഉയര്‍ന്നുകഴിഞ്ഞു. ആണവ ശക്തിയായ ഞങ്ങള്‍ക്കെതിരെ പ്രകോപനം വേണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനും മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ ഏതു ഭാഗത്തും അണാവുയധം വഹിച്ച് എത്താവുന്ന ക്രൂയിസ് മിസൈല്‍ നിര്‍മ്മിച്ചെന്ന് പുടിന്‍ വെളിപ്പെടുത്തി ദിവസങ്ങള്‍ തികയും മുമ്പാണ് ബ്രിട്ടനും റഷ്യയും തമ്മില്‍ ഇടഞ്ഞിരിക്കുന്നത്.

ശക്തമായ ആണവായുധങ്ങളുടെ കലവറ തന്നെ റഷ്യക്കുണ്ടെന്നും ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടെന്നും പുടിന്‍ പറഞ്ഞു. അത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബാക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്നതാണ് യുകെ നിവാസികളുടെ മുന്നിലുള്ള ചോദ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകളൊന്നും ഇപ്പോളില്ല. നാല് മിനിറ്റ് മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകളും നിലവിലില്ല.

റഷ്യയില്‍ നിന്നും മിസൈല്‍ പുറപ്പെട്ടാല്‍ 20 മിനിറ്റ് വേണ്ടിവരും ലണ്ടനിലെത്താന്‍. നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ ഇതിന്റെ മുന്നറിയിപ്പേകുകയും ചെയ്യും. ബ്രിട്ടന് പ്രതികരിക്കാന്‍ കിട്ടുക പത്തു മിനിറ്റാണ്. ഈ സമയം യുകെ ഗവണ്‍മെന്റിന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ജനത്തിന് നല്‍കേണ്ടിവരും. എമര്‍ജന്‍സി അലര്‍ട്ട് അയക്കുകയാണ് വഴി.

ലണ്ടന് നേരെ ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവേകാന്‍ പ്രധാനമന്ത്രിയ്ക്ക് പത്തു മിനിറ്റാണ് കിട്ടുക. ഏതെങ്കിലും കാരണവശാല്‍ പ്രധാനമന്ത്രിയ്ക്ക് ഇടപെടാന്‍ കഴിയാതെ പോയാല്‍ സബ്മറൈനുകളെ ചുമതലപ്പെടുത്തിയുള്ള കത്ത് പ്രധാനമന്ത്രി മുന്‍കൂട്ടി നല്‍കുമെന്ന സൂചനയും പുറത്തുവന്നു. ഉചിതമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോവുക മാത്രമാണ് അധികൃതര്‍ ഈ അവസരത്തില്‍ ചെയ്യുക. ഏതായാലും രാജ്യങ്ങള്‍ സജ്ജമാണ്. പ്രതിരോധിക്കാനും പ്രതികരിക്കാനും. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങളും താമസിയാതെ പ്രതിസന്ധിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. റഷ്യയേയും ബ്രിട്ടനേയും അനുനയിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുമെന്നാണ് സൂചനകള്‍ .

 

ഡികെ

Share this news

Leave a Reply

%d bloggers like this: