രാഹുല്‍ സഞ്ചരിച്ച വിമാനത്തില്‍ സാങ്കേതിക തകരാര്‍; വിമാനം ലാന്‍ഡ് ചെയ്തത് ആടിയുലഞ്ഞ്;

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം പറന്നത് അപകടകരമായ രീതിയില്‍. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യാത്രാമധ്യേ ആടിയുലഞ്ഞ് ഇടത്തോട്ട് ചെരിഞ്ഞ വിമാനം മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറക്കാനായത്.

സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 336ാം വകുപ്പ് പ്രകാരമാണ് കേസ്. ഡല്‍ഹിയില്‍നിന്ന് ഹൂബ്ബള്ളിയിലേക്ക് നടത്തിയ വിമാനയാത്രയ്ക്കിടെ വ്യാഴാഴ്ച രാവിലെ 10.45-നാണ് സംഭവം. അസാധാരണമായി കുലുങ്ങിയ വിമാനം അപകടകരമായ രീതിയിലാണ് ഇറക്കിയത്. സംഭവം അട്ടിമറി ശ്രമമാണെന്നാരോപിച്ച് കോണ്‍ഗ്രസ് വ്യോമയാന ഡയറക്ടര്‍ ജനറലിന് പരാതിനല്‍കി. സംഭവത്തേക്കുറിച്ച് രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചതിന് 45 മിനിട്ട് മുമ്പ വിമാനം അപ്രതീക്ഷിതമായി ചരിയുകയും വലിയ ശബ്ദത്തോടെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തെളിഞ്ഞ കാലാവസ്ഥയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നാലുപേര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. രാഹുലിനൊപ്പം സഞ്ചരിച്ച കോണ്‍ഗ്രസ് നേതാവ് കൗശല്‍ വിദ്യാര്‍ഥി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതു പ്രകാരമാണ് പോലീസ് കേസെടുത്തത്.

ഇതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതെന്നും മാന്വല്‍ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി. വിമാനങ്ങളില്‍ ഓട്ടോ പൈലറ്റ് സംവിധാനത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകള്‍ അസാധാരണമല്ല. ഇങ്ങനെയാണെങ്കിലും വിഐപി വിമാനങ്ങളിലെ തകരാര്‍ സംബന്ധിച്ച സംഭവങ്ങള്‍ ഡിജിസിഎ വിശദമായി പരിശോധിക്കാറുണ്ടെന്നും ഇതിലും അതുണ്ടാകുമെന്നും ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: