കല്യാണത്തിന് പാചകക്കാരന്‍ സദ്യയെത്തിച്ചില്ല; പരിഭ്രാന്തരായി വധുവിന്റെ കുടുംബം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കല്യാണത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെത്തുടര്‍ന്ന് കല്യാണ വീട്ടുകാര്‍ വെട്ടിലായി. വിവാഹം കഴിഞ്ഞ് വരനും കുടുംബവുമെത്തിയപ്പോള്‍ സദ്യ ഇല്ലാതെ വധുവിന്റെ കുടുംബം. പാചകക്കാരന്റെ ചതിയില്‍ പരിഭ്രാന്തരായ കുടുംബത്തെ ഒടുവില്‍ രക്ഷിച്ചത് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലത്തെ കാറ്ററിങ്ങുകാരും ഹോട്ടലുകാരും.

900 പേരുടെ സദ്യയായിരുന്നു വധുവിന്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയത്. പാചകക്കാരന്‍ 50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു . കടവന്ത്രയിലെ ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്. വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരന്‍മാര്‍ ഹാളില്‍ എത്തിയിട്ടും കലവറക്കാര്‍ എത്തിയില്ല. വിളിച്ചിട്ടു ഫോണ്‍ എടുക്കാതായതോടെ പനങ്ങാട് സെന്‍ട്രല്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികള്‍ എല്ലാം അരിഞ്ഞ നിലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

ജീവനക്കാരെ വിളിച്ചപ്പോള്‍ ഉടമസ്ഥനില്‍നിന്നു നിര്‍ദേശം കിട്ടാതിരുന്നതിനാല്‍ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് ചിക്കന്‍ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേര്‍ മടങ്ങി.

വരന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മരടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും ബന്ധുക്കള്‍ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങള്‍ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനില്‍നിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: