ചരിത്രം സൃഷ്ടിക്കാന്‍ ഐഎസ്ആര്‍ഒ; മാലിന്യ രഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക്

ന്യൂഡല്‍ഹി: ലോകം ഭാവിയില്‍ നേരിടാന്‍ പോകുന്ന ഊര്‍ജപ്രതിസന്ധിയെ അതിജീവിക്കാന്‍ മാലിന്യ രഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം വിക്ഷേപിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്കാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം യാത്ര ചെയ്യുക.

ഇവിടെനിന്ന് മാലിന്യരഹിത ആണവ ഇന്ധനം ഖനനം ചെയ്തെടുക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനാണ് പര്യവേഷണത്തിന് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ മാസത്തോടെയാകും ഐ എസ് ആര്‍ ഒ വാഹനം വിക്ഷേപിക്കുക. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ഉപരിതലം പഠനവിധേയമാക്കുകയും ജലത്തിന്റെയോ ഹീലിയം 3 ന്റെയോ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.

ഭൂമിയില്‍ താമതമ്യേന കുറഞ്ഞ അളവില്‍ കാണപ്പെടുന്നതാണെങ്കിലും ചന്ദ്രനില്‍ ഹീലിയം 3 ധാരാളമായി കാണപ്പെടുന്നുണ്ട്. ചന്ദ്രനിലെ ഈ ഊര്‍ജസ്രോതസ്സിനെ ഭൂമിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത് ഏതു രാജ്യത്തിനാണോ അവര്‍ക്കായിരിക്കും ഈ പ്രവര്‍ത്തനത്തില്‍ മേധാവിത്വം ഉണ്ടായിരിക്കുകയെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വെറുതെ പദ്ധതിയുടെ ഭാഗമാകുകയല്ല, പകരം ആ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മില്യന്‍ മെട്രിക് ടണ്‍ ഹീലിയം 3 ചന്ദ്രനിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാല്‍ശതമാനം മാത്രമേ ഭൂമിയിലേക്ക് എത്തിക്കാനാവുകയുള്ളുവെന്ന് വിസ്‌കോനിയന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ഡയറക്ടര്‍ ഓഫ് ദ ഫ്യൂഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജെറാള്‍ഡ് കുല്‍സിന്‍സ്‌കി പറഞ്ഞു. എന്നാല്‍ കുറഞ്ഞത്, ഭൂമിയുടെ അഞ്ചു നൂറ്റാണ്ടിന് ആവശ്യമുള്ള ഊര്‍ജം സംഭാവന ചെയ്യാന്‍ ഇതിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ടണ്‍ ഹീലിയം 3ക്ക് അഞ്ഞൂറ് കോടി ഡോളറാണ് വില കണക്കാക്കിയിരിക്കുന്നത്. ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതോടെ രാജ്യത്തിന് സാമ്പത്തിക ലാഭവും ഉണ്ടാകും. എന്നാല്‍ നിരവധി കടമ്പകളുണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന്. ചന്ദ്രോപരിതലത്തില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുക, അതിനെ ഊര്‍ജമായി പരിവര്‍ത്തനം നടത്തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: