ഭീകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു; പാക്കിസ്ഥാനുള്ള 300 മില്യണ്‍ ഡോളറിന്റെ സഹായം റദ്ദാക്കുകയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഭീകര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 300 മില്യണ്‍ ഡോളറിന്റെ സഹായം പാക്കിസ്ഥാനു നല്‍കുന്നത് സസ്പെന്‍ഡു ചെയ്ത നടപടിയുടെ കാര്യത്തില്‍ പെന്റഗണ്‍ അവസാന തീരുമാനമെടുത്തിരിക്കുന്നു. സഹായം റദ്ദാക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. കൊലീഷന്‍ സപ്പോര്‍ട്ട് ഫണ്ട് എന്ന പേരില്‍ നല്‍കി വന്നിരുന്ന സഹായം ഈ വര്‍ഷം ആദ്യമാണ് പ്രസിഡന്റ് ട്രമ്പ് സസ്പെന്‍ഡു ചെയ്യാന്‍ നിര്‍ദേശിച്ചത്.

അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നു എന്നാരോപിച്ചാണ് സഹായം സസ്പെന്‍ഡു ചെയ്തത്. ഭീകരര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുവെന്നു ബോധ്യപ്പെട്ടാല്‍ സഹായം സസ്പെന്‍ഡു ചെയ്ത നടപടി പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിനു കഴിയുമായിരുന്നു. പക്ഷേ, പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെന്ന വിലയിരുത്തലാണ് മാറ്റിസ് നടത്തിയത്. ഈ തുക മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പെന്റഗണ്‍ വക്താവ് ലെഫ്റ്റനന്റ് കേണല്‍ കോണ്‍ ഫൗള്‍ക്നര്‍ പറഞ്ഞു.

തങ്ങള്‍ ഉദ്ദേശിക്കുന്ന തീയില്‍ നയം മാറ്റം വരുത്താന്‍ പാക്കിസ്ഥനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പോയും, ഉയര്‍ന്ന സൈനിക മേധാവി ജനറല്‍ ജോസഫ് ഡണ്‍പോര്‍ഡും അടുത്തയാഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സഹായം റദ്ദാക്കിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. 2002 നു ശേഷം ഭീകര വിരുദ്ധ പോരാട്ടത്തില്‍ സഹായം നല്‍കിയതിന് 33 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം പാക്കിസ്ഥാനു ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനു നല്‍കി വന്ന സഹായം ഭീകരരുടെ കൈകളില്‍ എത്തുകയും അമേരിക്കന്‍ സൈനികരെ നേരിടാന്‍ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് ട്രമ്പ് ഭരണകൂടം ആരോപിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: