ഐഎന്‍എംഒ ശമ്പള വര്‍ധനവ്, റിക്രൂട്ട്‌മെന്റ് ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നഴ്‌സുമാര്‍ സമരത്തിലേക്ക് തന്നെ

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ ജീവനക്കാര്‍ക്കിടയില്‍ സമരത്തിനായുള്ള വോട്ടെടുപ്പു നടത്തുമെന്നും ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ അറിയിച്ചു. inmo യ്ക്ക് പുറമെ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍, സൈക്കാട്രിക് നേഴ്സസ് അസോസിയേഷനും ഗാവ്മെന്റിന്റെ ശമ്പള പ്രൊപ്പോസല്‍ നിരാകരിച്ചിരുന്നു.

ഐഎന്‍എംഒ നിര്‍വാഹക സമിതിയോഗം കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും സമരനടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ശൈത്യകാലം അടുക്കുന്നതിനാല്‍ ജീവനക്കാരുടെ അഭാവം പരിഹരിക്കാനും സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും അടിയന്തര റിക്രൂട്ട്മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ എന്നിവ സ്വീകരിക്കുക, എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി റിവ്യൂ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, എന്നീ ആവശ്യങ്ങളാണ് ഐഎന്‍എംഒ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് INMO യുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ഉച്ചഭക്ഷണ സമയത്ത് പ്രതിഷേധ സമരങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണിലെ കോണലി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പ്രതിധേധ സമരം നടന്നു. കഴിഞ്ഞ ആഴ്ചകളില്‍ കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക്, കില്‍കെന്നി, കാവന്‍ തുടങ്ങിയ സഥലങ്ങളിലും നേഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് എച്ച്എസ്ഇ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സുമാര്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും, ഇപ്പോള്‍ എല്ലാ പരിധിയും കടന്നിരിക്കുകയാണെന്നും ഫില്‍ നി ഷീഗ്ദ പറഞ്ഞു. രോഗികളുടെ സുരക്ഷയ്ക്കൊപ്പം സ്വന്തം ആരോഗ്യത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണെന്ന് അവര്‍ പറഞ്ഞു. ജീവനക്കാരുടെ അഭാവത്തിലും, ശമ്പള വര്‍ധനവിലും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. അവസാനഘട്ടമെന്ന നിലയ്ക്കാണ് സമരത്തിലേക്ക് കടക്കാന്‍ ഐഎന്‍എംഒ തിരുമാനിച്ചിരിക്കുന്നത്.

പബ്ലിക് സര്‍വീസ് പേ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഓരോരുത്തര്‍ക്കും 4,500 യൂറോ വീതം മൊത്തം 20 മില്യണ്‍ യൂറോയുടെ ശമ്പള പാക്കേജാണ്
പൊതുമേഖല ജീവനക്കാര്‍ക്കായി ഗവണ്മെന്റ് മുന്നോട്ടു വെച്ചിട്ടുള്ളത്. അതേസമയം ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇത് മതിയാകില്ലെന്ന നിലപാടിലാണ് വിവിധ യൂണിയനുകള്‍. നേഴ്‌സുമാരോടൊപ്പം ഐറിഷ് ടീച്ചേഴ്‌സ് യൂണിയനും ഗവണ്മെന്റിന്റെ ശമ്പള വര്‍ധനവിനുള്ള പ്രൊപ്പോസലിനെ നിരാകരിച്ചു. അടുത്ത മാസം ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്തുമെന്നും സമര നടപടികളിലേക്ക് തിരിയുമോ എന്നുള്ള കാര്യം പിന്നീട് വ്യക്തമാകുമെന്നും ഐറിഷ് ടീച്ചേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സീമസ് ലഹാര്‍ട് വ്യക്തമാക്കി

 

 

 

-എ എം-

Share this news

Leave a Reply

%d bloggers like this: