വയനാട് എം.പി എം ഐ ഷാനവാസ് അന്തരിച്ചു

വയനാട് എം.പിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എംഐ ഷാനവാസ് (67) അന്തരിച്ചു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു ഗുരുതരാവസ്ഥയിലായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഒക്ടോബര്‍ 31-നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് അഞ്ചിന് ആരോഗ്യനില വഷളാവുകയായിരുന്നു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി. ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്തംബര്‍ 22 ന് കോട്ടയത്തായിരുന്നു ഷാനവാസിന്റെ ജനനം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെയും ചുമതല വഹിച്ചു. കോണ്‍ഗ്രസില്‍ കരുണാകരപക്ഷത്തു നിന്ന് തന്നെ തിരുത്തല്‍ ഘടകമായി രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

1972ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് വയനാട്ടില്‍ നിന്ന് ഷാനവാസ് വിജയിച്ചത്. 2014 തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു. ഭാര്യ : ജുബൈരി. മക്കള്‍ : അമിന, ഹസീബ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: