കനത്ത മഴയ്ക്ക് സാധ്യത; അയര്‍ലന്റിലെ പതിമൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്; പിന്നാലെ ഡയാന കൊടുങ്കാറ്റും എത്തുന്നു

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ തുടക്കം തന്നെ അയര്‍ലണ്ടില്‍ ദുരിതം വിതച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 13 കൗണ്ടികളില്‍ മെറ്റ് ഐറാന്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് നിലവില്‍ വരും, ഇത് അന്നേദിവസം വൈകുന്നേരം വരെ തുടരും. കോര്‍ക്ക്, ക്ലയര്‍, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, വെക്‌സ്ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ എന്നിവിടങ്ങളിലാണ് ഇന്ന് രാത്രിയോടെ മഴ ശക്തിയാര്‍ജിക്കുന്നത്. രാജ്യത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനുള്ള മുന്നൊരുക്കം നടത്തണമെന്നാണ് മെറ്റ് ഓഫീസിന്റെ നിര്‍ദ്ദേശം. 20 മുതല്‍ 30 വരെ മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത.

അതേസമയം ബുധനാഴ്ചയോടു കൂടി ശക്തമായ മഴയ്ക്കൊപ്പം അറ്റ്‌ലാന്റിക്കില്‍ നിന്നും ഡയാന കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ എത്തുമെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട കാറ്റ് മണിക്കൂറില്‍ 96 കി. മീ വേഗതയില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐറിഷ് തീരപ്രദേശങ്ങളെയാകും ഇത് കൂടുതല്‍ ബാധിക്കുക. കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനോടനുബന്ധിച്ച് കാലാവസ്ഥ മുന്നറിയിപ്പുകള്‍ അടുത്ത മണിക്കൂറുകളില്‍ നല്‍കുമെന്നാണ് കരുതുന്നത്. ഈ ദിവസങ്ങളില്‍ താപനിലയില്‍ അല്പം ഉയര്‍ച്ച പ്രതീക്ഷിക്കാം. കൂടിയ താപനില പകല്‍ 13 ഡിഗ്രി സെല്‍ഷ്യസും രാത്രി 7 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

കനത്ത മഴയും കാറ്റും ഉള്ള സമയത്ത് റോഡിലിറങ്ങുന്ന മോട്ടോര്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ റോഡില്‍ അപകടങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ റോഡ് മിനുസ്സപ്പെടും. റോഡും വാഹനത്തിന്റെ ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ പൊടുന്നനെയുള്ള ബ്രേക്കിംഗ് വേണ്ടിവരുമ്പോള്‍ വാഹനം വഴുതിപ്പോകുകയും മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. അമിതവേഗത്തില്‍ ഓടിക്കുമ്പോഴാണ് ഈ പ്രശ്നം ഏറ്റവും അപകടം ചെയ്യുന്നത്. എത്ര നിയന്ത്രണ ശേഷിയുള്ള ഡ്രൈവറാണ് സ്റ്റിയറിംഗ് തിരിക്കുന്നതെങ്കിലും ചവിട്ടിയിടത്ത് വാഹനം കിട്ടിയില്ലെങ്കില്‍ അത് അപകടത്തില്‍ കലാശിക്കും. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: