യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രശൃംഖലയില്‍ ഹാക്കര്‍മാരുടെ ആക്രമണം ഡേറ്റാ ചോര്‍ച്ച

യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രശൃംഖലയിലെ വിവരങ്ങള്‍ ചോര്‍ന്നു. ശൃംഖലയില്‍ കടന്നുകയറിയ ഹാക്കര്‍മാര്‍ നയതന്ത്രവിഷയവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സന്ദേശങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായി യു.എസ്. മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായി ബന്ധമുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. യു.എസ്, സൈബര്‍ സുരക്ഷാസ്ഥാപനമായ ഏരിയാ-1 ആണ് ഹാക്കിങ് കണ്ടെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നിലപാടുകളെയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ഇറാന്‍ ആണവപദ്ധതിയെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള യൂണിയന്‍ അംഗരാജ്യങ്ങളുടെ സന്ദേശങ്ങളാണ് ചോര്‍ന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ഉച്ചകോടി പുതിനെ സംബന്ധിച്ചെങ്കിലും വിജയകരമായെന്ന് മോസ്‌കോയിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം നല്‍കിയ സന്ദേശവും ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടന്ന ചര്‍ച്ചയുടെ സന്ദേശങ്ങളും ചോര്‍ന്നവയില്‍പ്പെടുന്നു.

മൂന്ന് വര്‍ഷമായി ഹാക്കര്‍മാര്‍ ശൃംഖലയില്‍നിന്ന് സന്ദേശങ്ങള്‍ ചോര്‍ത്തി പരസ്യമായി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തുവരികയായിരുന്നു. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തന്ത്രത്തിന് സമാനമായതാണിതെന്നും ഏരിയ 1 റിപ്പോര്‍ട്ടില്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: