ആപ്പിളും സാംസങും ഒരുമിക്കുന്നു; ആപ്പിളിന്റെ സേവനം മറ്റ് ഡിവൈസുകളില്‍ ലഭ്യമാക്കുന്നത് ഇതാദ്യം

ആപ്പിളും സാംസങും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ എതിരാളികളാണ്. എന്നാല്‍ വീഡിയോ സേവനരംഗത്ത് ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐ ട്യൂണ്‍സ് മൂവീസും, ടിവി ഷോ സേവനങ്ങളും സാംസങിന്റെ സ്മാര്‍ട്ട് ടിവിയില്‍ എയര്‍പ്ലേ 2 ടെക്നോളജിയോടെ ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇരു കമ്പനികളും. വരുമാനം വര്‍ധിപ്പിക്കാനുള്ള പുതിയ വഴികള്‍ ആപ്പിള്‍ തേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംഗീതം, സിനിമ, ടിവി ഷോ എന്നിവ ലഭ്യമാകുന്ന ആപ്പിളിന്റെ പ്ലാറ്റ്ഫോമാണു ഐ ട്യൂണ്‍സ്. എയര്‍പ്ലേ എന്നത് ആപ്പിളിന്റെ വൈ-ഫൈ സ്ട്രീമിംഗ് ടെക്നോളജിയാണ്. എയര്‍പ്ലേ 2 എന്നത് എയര്‍പ്ലേയുടെ രണ്ടാം തലമുറ ടെക്നോളജിയാണ്.

ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ആപ്പിളിന്റെ ഐ ട്യൂണ്‍, എയര്‍പ്ലേ 2 സേവനങ്ങള്‍ സാംസങിന്റെ സ്മാര്‍ട്ട് ടിവിയില്‍ ലഭ്യമാക്കുമെന്നാണു കരുതുന്നത്. ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് സേവനം ആരംഭിക്കുകയാണെന്നുള്ള വാര്‍ത്ത ദീര്‍ഘകാലമായി പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയ്ക്കു ബലമേകുന്നതാണ് ഇപ്പോള്‍ സാംസങുമായി സഹകരിക്കാനുള്ള തീരുമാനം. ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് സേവനം വിജയകരമാകണമെങ്കില്‍, ആപ്പിള്‍ ടിവി പ്രേക്ഷകര്‍ക്കുമപ്പുറത്തേയ്ക്കു സേവനം എത്തിച്ചേരേണ്ടതുണ്ട്. ഈയൊരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കണം ആപ്പിള്‍ ഇപ്പോള്‍ സാംസങുമായി സഹകരിക്കാന്‍ തീരുമാനിച്ചതും. 100-ലേറെ രാജ്യങ്ങളില്‍ സാംസങ് സ്മാര്‍ട്ട് ടിവി പ്രേക്ഷകരുണ്ട്. ഇവര്‍ക്ക് ഇനി മുതല്‍ ഐ ട്യൂണ്‍സ് ലൈബ്രറിയിലേക്ക് ആക്സസ് അഥവാ പ്രവേശനം ലഭിക്കും. ഇതിനുപുറമേ ഐ ട്യൂണ്‍ വീഡിയോ കണ്ടന്റ് സ്വന്തമാക്കാനും, വാടകയ്ക്ക് എടുക്കാനും സാധിക്കും. ആദ്യമായിട്ടാണ് ആപ്പിളിന്റേതല്ലാത്ത ഒരു ഡിവൈസില്‍ ഐ ട്യൂണ്‍ മൂവീസും, ടിവി ഷോകളും ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

2018 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനിക്ക് വരുമാന ലക്ഷ്യം കൈവരിക്കാനാകില്ലെന്നു ടിം കുക്ക് നിക്ഷേപകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ ഐ ട്യൂണ്‍സ് ഉള്‍പ്പെടുന്ന ആപ്പ് സ്റ്റോറില്‍നിന്നുള്ള വരുമാനം റെക്കോഡ് തലത്തിലെത്തിയതായി കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. ആപ്പ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ക്ലൗഡ് സര്‍വീസ്, ആപ്പിള്‍ പേ, ആപ്പ് സ്റ്റോര്‍ സെര്‍ച്ച് ആഡ് ബിസിനസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആപ്പിളിന്റെ സേവനം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇത്തരത്തില്‍ ആപ്പിളിനു കണ്ടന്റ് സേവനത്തില്‍നിന്നും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കണമെങ്കില്‍ കൂടുതല്‍ യൂസര്‍മാരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ഇക്കാര്യം ആപ്പിളിനു ബോദ്ധ്യപ്പെട്ടതു കൊണ്ടാണു സാംസങുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഐ ട്യൂണ്‍സ് ലഭിക്കുന്നത് ആപ്പിളിന്റെ ടിവി, ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളിലാണ്. എന്നാല്‍ ആപ്പിളിനെ സംബന്ധിച്ചിടത്തോളം, ആപ്പിള്‍ ടിവിക്കപ്പുറത്തേയ്ക്ക് ഐ ട്യൂണ്‍സിനെ വികസിപ്പിക്കാനുള്ള തീരുമാനം വെളിപ്പെടുത്തുന്നത് ആപ്പിള്‍ അവരുടെ സോഫ്റ്റ്വെയറിനും, സേവനങ്ങള്‍ക്കും നല്‍കുന്ന ഊന്നല്‍ അല്ലെങ്കില്‍ അമിത പ്രാധാന്യം തന്നെയാണ്. ദീര്‍ഘകാലമായി ആപ്പിള്‍ കമ്പനി അതിന്റെ ഡിവൈസുകള്‍ കൂടുതല്‍ വില്‍ക്കാനുള്ള മാര്‍ഗമായി സേവനങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഐ ഫോണ്‍ വില്‍പ്പന മന്ദഗതിയിലായതോടെ ആപ്പിള്‍ മ്യൂസിക്, ഐ ട്യൂണ്‍സ് തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു കമ്പനി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ഒപ്ര വിന്‍ഫ്രേ, റീസ് വിതര്‍സ്പൂണ്‍, സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തുടങ്ങിയ മുന്‍നിര സിനിമ, ടിവി താരങ്ങളെ വച്ച് കണ്ടന്റ് വികസിപ്പിക്കാനായി ആപ്പിള്‍ ഒരു ബില്യന്‍ ഡോളറാണു ബജറ്റ് വിഹിതമായി നീക്കിവച്ചത്. ഇതിനായി സോണി പിക്ച്ചേഴ്സ് ടെലിവിഷനിലെ രണ്ട് ഉയര്‍ന്ന എക്സിക്യൂട്ടീവുകളെ ആപ്പിള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: