പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ചെയ്യാമെന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയോ പകരക്കാരെ കൊണ്ടോ വോട്ട് ചെയ്യിക്കാമെന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡല്‍ഹി പോലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊതു ക്രമം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യാജ പ്രചാരണം നടത്തിയതിന് ഐപിസി 405, 463, 471 എന്നീ വകുപ്പുകളും ഔദ്യോഗിക ചിഹ്ന ദുരുപയോഗത്തിനുള്ള വകുപ്പും പ്രകാരം കേസ് എടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ വ്യാജസന്ദേശം ഉണ്ടാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കുടുക്കി ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ തടയുകയാണ് കമ്മീഷന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എംബ്ലം സഹിതമുള്ള പ്രചരണം കണ്ടു പ്രവാസികള്‍ അടക്കമുള്ളവര്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ല.

എന്നാല്‍ വോട്ട് ചെയ്യുന്നതിനായി പ്രവാസികള്‍ക്ക് നാട്ടിലുള്ള പകരക്കാരെ നിര്‍ദ്ദേശിക്കാനുള്ള സൗകര്യം പരിഗണനയിലുണ്ട്. ഇതിനായുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ലോക്‌സഭ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ ആയില്ല. ഇനി ബില്ലിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കേണ്ടത് പുതിയ സര്‍ക്കാരാണ്.

Share this news

Leave a Reply

%d bloggers like this: