യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രെഷന്‍ ഉദ്യോഗസ്ഥന്‍ ഇളക്കിമാറ്റിയെന്ന് പരാതി…

തിരുവനന്തപുരം: ദമ്മാമിലേക്ക് പോകാന്‍ മക്കളോടൊപ്പം എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മാര്‍ച്ച് 23ന് രാവിലെ എട്ട് മണിക്ക് സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പമാണ് യുവതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് കൈമാറിയപ്പോഴായിരുന്നു ദുരനുഭവം. പാസ്പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്പോര്‍ട്ട് കീറിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഷനുജ വാങ്ങി നോക്കിയപ്പോള്‍ പാസ്പോര്‍ട്ട് അല്‍പം ഇളകിയ നിലയിലായിരുന്നു.

തുടര്‍ന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന ഉദ്യോഗസ്ഥന്‍ പൂര്‍ണമായും രണ്ടായി കീറിയ പാസ്പോര്‍ട്ടാണ് ഷനുജയ്ക്ക് നല്‍കിയത്. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്ന് ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്‍കിയ പാസ്പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു.

പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം ഇവരെ യാത്രയ്ക്ക് അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതിയയച്ചു.

Share this news

Leave a Reply

%d bloggers like this: