കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നടപടികള്‍ക്കായി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ പാലായിലെത്തിയത് വൈദികരുടെയും ബന്ധുക്കളുടെയും അകമ്പടിയില്‍. ഭരണങ്ങാനത്ത് വന്നിറങ്ങിയപ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന് അകമ്പടിയായി വണ്ടി നിറയെ വൈദികര്‍. ജലന്ധറില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള വൈദികരായിരുന്നു ഫ്രാങ്കോയ്ക്ക് ഒപ്പം.
വാഹനം നിര്‍ത്തി ഫ്രാങ്കോയും വൈദികരും ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. മൊഴി അടങ്ങിയ ഡയറി കബറില്‍ വച്ച് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് ബിഷപ്പ് ഫ്രാങ്കോ തന്നെയാണ്. ‘അല്‍ഫോണ്‍സാമ്മയുടെ മധ്യസ്ഥതതയില്‍ നിരപരാധിത്വം തെളിയിക്കണേ കുറ്റവിമുക്തനാകണമെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ചിരിയോടെ തരണം ചെയ്യാന്‍ ശക്തിതരണേ’ തുടങ്ങിയ വിശദമായ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫ്രാങ്കോ പുറത്തിറങ്ങി്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ചിരി മാത്രമായിരുന്നു മറുപടി.
തുടര്‍ന്ന് അല്‍ഫോണ്‍സാ ചാപ്പലിലും സംഘമെത്തി. അവിടെ നിന്നാണ് പാലാ മജിസ്ട്രേറ്റ് കോടതിയിലേക്ക് യാത്ര തിരിച്ചത്. വൈദികരേയും കുടുംബാംഗങ്ങളേയും കൊണ്ട് കോടതിക്ക് അകവും നിറഞ്ഞു കവിഞ്ഞിരുന്നു. പത്ത് മണിക്ക് കോടതിയിലെത്തിയെങ്കിലും അരമണിക്കൂറിന് ശേഷമാണ് ഫ്രാങ്കോയുടെ കേസ് പരിഗണിച്ചത്. പത്ത് മിനിറ്റു കൊണ്ട് കോടതി നടപടികള്‍ പൂര്‍ത്തിയായി.
അതേസമയം പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് പാലാ മജിസ്ട്രേട്ട് കോടതി ജാമ്യം നീട്ടി നല്‍കി. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പ് നല്‍കി. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും