മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ 16 ദിവസത്തിനിടെ ബിഹാറിലെ മുസാഫര്‍പൂരില്‍ മരിച്ചത് 100 കുട്ടികള്‍. ഏകദേശം 300ഓളം കുട്ടികള്‍ ആശുപത്രി ഐ.സി.യുവില്‍ ചികിത്സയിലാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും എസ്.കെ.എം.സി.എച്ച് ആശുപത്രിയിലുമായി 83 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ചത്.
കെജ്രിവാള്‍ ആശുപത്രിയില്‍ നിന്നു 17 പേരും മരിച്ചു. വൈറല്‍ രോഗമായ അക്യൂട്ട് എന്‍സെഫലിസ് സിന്‍ഡ്രോ(എ.ഇ.എസ്)മിന് ജലദോഷത്തോടുകൂടിയുള്ള കടുത്ത പനി, അപസ്മാരം, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. മരണത്തിന്റെ പ്രധാന കാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവുകുറവുമൂലം ഉണ്ടാകുന്ന ഹൈപ്പോഗ്ലയ്സീമിയ ആണെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. മഴക്കാലമായതിനാല്‍ മാരക രോഗത്തിന് അല്പം വിരാമമുണ്ടാകുമെന്ന് എസ്.കെ.എം.സി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്.കെ സാവി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ഇന്നലെ മുസാഫര്‍പുര്‍ സന്ദര്‍ശിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി താന്‍ സംസാരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഈ രോഗത്തെ തുടച്ചുമാറ്റുന്നതിനും ഫലപ്രദമായ രീതിയില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനുമായി പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി നിതിഷ് കുമാര്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. രോഗത്തില്‍ നിന്നും എങ്ങനെ രക്ഷനേടണമെന്ന അറിവില്ലായാമ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഉഷ്ണതരംഗത്തില്‍ 40 പേര്‍ മരണപ്പെട്ടതു സംബന്ധിച്ച് ബിഹാറിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മര്‍ദത്തിലാണ്. മരിച്ചവരില്‍ കൂടുതല്‍ പേരും അനുരംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളില്‍ നിന്നാണ്. അനുരംഗബാദില്‍ നിന്നു മാത്രമായി 27 പേര്‍ മരിച്ചിട്ടുണ്ട്. ജില്ലയിലെ മരണനിരക്ക് ക്രമാതീതമായി വര്‍ദിക്കുന്നതായി അനുരംഗബാദ് ആശുപത്രിയിലെ ഡോ. സുരേന്ദ്ര പ്രസാദ് സിങ് പറഞ്ഞു.