മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ ഡാം തകര്‍ന്ന് വന്‍ നാശനഷ്ടം; ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു. 20 ലധികം ആളുകളെ കാണാതായി. 6 പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് രത്‌നഗിരി ജില്ലയിലെ ചിപ്ലുന്‍ താലുക്കിലെ തിവാരെ അണക്കെട്ട് തകര്‍ന്നത്. ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടയിലായി. അണക്കെട്ടിന് സമീപത്തുണ്ടായിരുന്ന 12 വീടുകള്‍ ഒലിച്ചുപോയി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങളും തിരച്ചിലും തുടരുകയാണ്. കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടാകാം എന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്നലെ വൈകിട്ട് മുതലാണ് അണക്കെട്ടില്‍ വിള്ളലുകള്‍ കണ്ട് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് മുമ്പ് തന്നെ അണക്കെട്ട് തകരുകയും നിമിഷങ്ങള്‍ക്കകം ഗ്രാമങ്ങള്‍ വെള്ളത്തിനടയിലാകുകയുമായിരുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതിനകം 30 ഓളം പേരാണ് മരിച്ചത്. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ പെയ്തത്. 2005 നുശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇത്തവണ മുംബൈയില്‍ പെയ്തത്. പൂനൈയില്‍ കഴിഞ്ഞ ദിവസം മതില്‍ തകര്‍ന്ന് 21 പേരാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: