അടുത്ത വര്‍ഷം മുതല്‍ ശ്രീശാന്തിന് കളിക്കാം ; ബി.സി.സി .ഐ അനുമതി

കൊച്ചി : 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാമെന്ന് ബിസിസിഐ. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷത്തേക്ക് ആക്കി ചുരുക്കി. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒത്തുകളി കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിനെ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ ഒത്തുകളി ആരോപണമുയര്‍ന്നത്.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു ശ്രീശാന്ത്. സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ബിസിസിഐ വിലക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയും തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് മൂന്ന് മാസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് ശ്രീശാന്തിന്റെ വീലക്ക് നീക്കാനുള്ള ബിസിസിഐ തീരുമാനം.

Share this news

Leave a Reply

%d bloggers like this: