കുട്ടികളുടെ സ്വകാര്യത ശേഖരിക്കുകയൂം പങ്കുവയ്ക്കുകയും ചെയ്തു: യൂട്യൂബിന് 170 മില്ല്യണ്‍ ഡോളര്‍ പിഴ…

കുട്ടികളുടെ സ്വകാര്യത പങ്കുവച്ചതിന് യുട്യൂബിന് 170 മില്ല്യണ്‍ ഡോളര്‍ പിഴ. രക്ഷിതാക്കളുടെ അനുമതി കൂടാതെ യുട്യൂബ് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പങ്കുവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റം. യുട്യൂബിന്റെ മാതൃകമ്പനിയായ ഗൂഗിളാണ് പിഴയൊടുക്കേണ്ടത്.

അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോണി ജനറലുമായുള്ള ഒത്തുതീര്‍പ്പിലാണ് ഇത്രയും തുക പിഴയൊടുക്കാമെന്ന് ഗൂഗിള്‍ സമ്മതിച്ചത്. കുട്ടികള്‍ക്കു വേണ്ടിയുള്ള പരിപാടികള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ യുട്യൂബ് മാറ്റംവരുത്തണമെന്നും ഒത്തുതീര്‍പ്പില്‍ ധാരണയായി. കുട്ടികള്‍ക്കിടയിലുള്ള ജനപ്രിയത കോര്‍പറേറ്റ് ക്ലയന്റുകള്‍ക്ക് വേണ്ടി യുട്യൂബ് ദുരുപയോഗം ചെയ്തുവെന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ചെയര്‍മാന്‍ ജോ സൈമണ്‍സ് പറഞ്ഞു. യുട്യൂബില്‍ കുട്ടികളുടെ പരിപാടി കാണുന്നവരുടെ വിവരങ്ങള്‍ പ്രായഭേദം പരിഗണിക്കാതെ കുട്ടികളുടെ ഡാറ്റയായി പരിഗണിക്കുമെന്ന് യുട്യൂബ് മേധാവി സൂസന്‍ വോസിക്കി അറിയിച്ചിട്ടുണ്ട്.

”സേവനം ലഭ്യമാക്കാന്‍ ഏറ്റവും അത്യാവശ്യമായ വിവരങ്ങള്‍ മാത്രമേ കുട്ടികളില്‍ നിന്ന് ശേഖരിക്കൂ. കുട്ടികളുടെ ചാനലില്‍ പേഴ്‌സണലൈസ് ചെയ്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കും. കമന്റ്, നോട്ടിഫിക്കേഷന്‍ പോലുള്ള ഫീച്ചറുകള്‍ കുട്ടികളുടെ വീഡിയോകളില്‍ ലഭ്യമാവില്ലെന്നും” സൂസന്‍ വോസിക്കി പറഞ്ഞു.

പരസ്യങ്ങള്‍ തയ്യാറാക്കുന്നതിന് മറ്റുമാണ് കോര്‍പറേറ്റ് ക്ലയന്റുകള്‍ക്ക് യുട്യൂബ് കുട്ടികളുടെ വിവരങ്ങള്‍ പങ്കുവച്ചത്. കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ പിഴയാണ് യുട്യൂബിന് ചുമത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: