ഡബ്ലിന്‍: പന്നിപ്പനിക്ക് എതിരേയെടുത്ത പ്രതിരോധ കുത്തിവെയ്പ് നര്‍കോലാപ്‌സി എന്ന രോഗാവസ്ഥക്ക് കാരണമായതായി കാരണമായതായി വെളിപ്പെടുത്തല്‍. അയര്‍ലണ്ടില്‍ 10 വര്‍ഷം മുന്‍പ് വാക്‌സിനേഷന്‍ എടുത്ത കൗമാരക്കാരിക്ക് നര്‍ക്കോലാപ്‌സി എന്ന രോഗത്തിന്റെ പിടിയിലായതോടെ ആരോഗ്യ വകുപ്പിനെതിരെ നിയമ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. കില്‍ഡെയര്‍ സ്വദേശിയായ ആയ്ഫ ബെനെറ്റ് ആണ് അപൂര്‍വ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടത്.
പന്നിപ്പനി പടര്‍ന്നുപിടിച്ച 2009 കാലഘട്ടത്തിലാണ് സ്‌കൂള്‍ വാക്‌സിനേഷന്റെ ഭാഗമായി ആയ്ഫക്ക് പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ കുട്ടി നര്‍ക്കോലാപ്‌സി എന്ന രോഗാവസ്ഥയിലേക്ക് വഴുതി വീഴുകയായിഉര്‍ന്നു. യൂറോപ്പില്‍ ആയിരത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം സമാനമായ രോഗാവസ്ഥ സ്ഥിരീകരിച്ചിരുന്നു. കുട്ടികളില്‍ ഈ കുത്തിവെയ്പ്പ് നടത്തുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് മതിയായ പരീക്ഷണങ്ങള്‍ നടത്താതെയാണ് കുത്തിവെയ്പ്പ് സ്‌കൂളില്‍ നിര്‍ബന്ധമാക്കിയതെന്ന് ആരോപണം ഉയരുന്നു.
വാക്‌സിനേഷന്‍ നിര്‍മ്മാതാക്കളായ Glaxo Smith Kline biologicals , എച്ച്.എസ്.ഇ , ആരോഗ്യ മന്ത്രി, എച്ച്.പി.ആര്‍.എ എന്നീ ആരോഗ്യ സ്ഥാപനങ്ങളെയും മന്ത്രിയെയും മരുന്ന് നിര്‍മ്മാണ കമ്പനിയെയും പ്രതിചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതി. Pandemrix വാക്‌സിനേഷന്‍ ആണ് സ്‌കൂള്‍ കുത്തിവെയ്പ്പിന്റെ ഭാഗമായി ആയ്ഫ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളില്‍ കുത്തിവെയ്ച്ചിരുന്നത്. ചില ജനിതക വ്യതിയാനമുള്ളവരില്‍ ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഈ കുത്തിവെയ്പ്പിലെ രാസ ഘടകങ്ങള്‍ പ്രതികൂലമായി ബാധിച്ചതാണ് നര്‍ക്കോലാപ്‌സിക്ക് കാരണമായത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. കൗമാരക്കാരിലും കുട്ടികളിലും പ്രതിരോധ സംവിധാനം പൂര്‍ണ്ണമായി വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതും രോഗാവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുത്തിവെയ്പ്പിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലാക്കാതെ ഇവ വിതരണം ചെയ്യപ്പെട്ടത് പൊതുജനാരോഗ്യത്തിന്മേല്‍ ആരോഗ്യവകുപ്പിന്റെ അശ്രദ്ധയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആയ്ഫയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ നടത്തിയ നൂറോളം കുട്ടികളിലാണ് നര്‍ക്കോലാപ്‌സി സ്ഥിരീകരിക്കപ്പെട്ടത്. സ്വീഡനില്‍ 350 , ഫിന്‍ലാന്‍ഡ്ല്‍ 200 , ഫ്രാന്‍സില്‍ 100 കുട്ടികളും രോഗബാധിതരായി മാറി. യു.കെ, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും കുട്ടികള്‍ രോഗികളായി മാറി. യൂറോപ്പില്‍ ജര്‍മനി മാത്രമാണ് ഈ വാക്‌സിനേഷനെതിരെ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.
വാക്‌സിന്‍ പുറത്തിറക്കിയ കമ്പനി ഇത് കൂടുതല്‍ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് കാര്യം എച്ച്.എസ്.ഇക്ക് അറിയാമായിരുന്നിട്ടും മാരകമായ പാര്‍ശ്വഫലങ്ങളുള്ള വാക്‌സിന്‍ ഉപയോഗിച്ചു എന്ന ആയ്ഫയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. പന്നിപ്പനിക്കെതിരെ മറ്റു കുത്തിവെപ്പുകള്‍ ഉണ്ടായിരുന്നിട്ടും മരുന്ന് കച്ചവടം നടത്തി എച്ച്.എസ്.ഇ പൊതുജനത്തെ അപകടമായ അവസ്ഥയിലേക്ക് തള്ളിവിടുകയായിരുന്നു എന്നും ആരോപണം ഉയരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റു രാജ്യങ്ങള്‍ ഈ വാക്‌സിനേഷന്‍ നിര്‍മാര്‍ജ്ജനം ചെയ്‌തെങ്കിലും അയര്‍ലാന്‍ഡ് വീണ്ടും ഈ കുത്തിവെയ്പ്പ് തുടരുകയാണ് ചെയ്യുന്നത്. ഇത് കടുത്ത നിയമലംഘനമായി നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗാവസ്ഥയാണ് നര്‍കോലാപ്‌സി. അസാധാരണമായി ഉറക്കത്തിന് അടിമപ്പെടുന്ന രോഗാവസ്ഥയാണിത്. പകല്‍ സമയത്തായിരിക്കും ഇത്തരക്കാര്‍ അമിതമായി ഉറങ്ങുന്നത്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നാലും വീണ്ടും മയക്കത്തിലേക്ക് തന്നെ തിരിച്ച് പോകുന്ന ഈ രോഗാവസ്ഥ പേശികളുടെ ബലക്ഷയത്തിനും കാരണമാകുന്നു.