ബ്രെക്‌സിറ്റ് ഇപ്പോഴും വിദൂരത്ത് തന്നേ; ബോറിസുമായുള്ള ചര്‍ച്ചയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇ യു മധ്യസ്ഥന്‍ മൈക്കിള്‍ ബാര്‍നിയര്‍

ലണ്ടണ്‍: തിടുക്കം പിടിച്ച ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഒരാഴ്ച പിന്നിടുമ്പോഴും ഇപ്പോഴും ബ്രെക്‌സിറ്റ് വിദൂരത്ത് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍. കരാറോടെ ഒക്ടോബര്‍ 31-നകം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചര്‍ച്ചകള്‍ തുടരേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാര്‍നിയര്‍ വ്യക്തമാക്കി.

ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാര്‍നിയര്‍ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാര്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ബോറിസ് ജോണ്‍സന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്‌സിറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന കാരണം. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോണ്‍സണ്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറുമായി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുന്തോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ വരേദ്കറുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിര്‍ത്തി സ്ഥാപിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും, പക്ഷെ, അത് സാധ്യമാകുമെന്നും, പുറത്തുപോകാന്‍ തയ്യാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞതായി നമ്പര്‍ 10-ന്റെ വക്താവ് പറഞ്ഞു. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് ‘അവസാനമായി ഒരവസരം കൂടി’ നല്‍കണമെന്ന് ബാര്‍നിയര്‍ ആവശ്യപ്പെട്ടു. അതേസമയം, ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ‘ചൈനയേയും യുഎസിനേയും പോലെ’ ബ്രിട്ടണും ആഗോള വിപണികളില്‍ യൂറോപ്യന്‍ യൂണിയന്റെ എതിരാളിയായിരിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ യുകെയെ ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: