ഡബ്ലിന്‍ : മീസില്‍സ് അഥവാ ആഞ്ചാം പനിയെ കരുതിയിരിക്കാന്‍ ഗവേഷകര്‍. ഒരിക്കല്‍ മീസില്‍സ് ബാധിച്ച ശരീരത്തിന് പിന്നീട് പ്രതിരോധ ശേഷി കുറഞ്ഞുവരികയും, മറ്റു രോഗാവസ്ഥകളിലേക്ക് ശരീരത്തെ തള്ളിവിടുകയും ചെയ്യുന്നതായി പഠനഫലങ്ങള്‍ തെളിയിച്ചതായും ഗവേഷകര്‍. ഐറിഷ് ഗവേഷകര്‍ ഉള്‍പ്പെടുന്ന ഗവേഷക സംഘം ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവര്‍ണ മീസില്‍സ് ഏറ്റവു കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്.
ഈ രോഗം മാറിയാലും കുട്ടികളെ മറ്റു രോഗങ്ങള്‍ കീഴടക്കുന്ന സംഭവങ്ങള്‍ പതിവായതോടെ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. സയന്‍സ് ഇമ്മ്യൂണോളജി എന്ന ജേര്‍ണല്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിരുന്നു. മീസില്‍സിനെതിരെയുള്ള വാക്സിനേറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ പ്രതിവര്‍ഷം നൂറോളം മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വാക്സിനേഷന് എതിരെയുള്ള തെറ്റായ പ്രചാരണമാണ് മീസില്‍സ് പകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
പകര്‍ച്ചവ്യാധി എന്നതിലുപരി രോഗം ബാധിച്ചവരുടെ രോഗപ്രതിരോധശേഷി കുറയുന്നത് യൂറോപ്പിലെ പൊതുജനാരോഗ്യരംഗത്തെ സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തി കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കിയാല്‍ ഈ പകര്‍ച്ചവ്യാധിയെ തടയാന്‍ കഴിയും. മാസങ്ങള്‍ക്ക് മുന്‍പ് ഇറ്റലി കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചിരുന്നു. അയര്‍ലണ്ടിലെ സമാനമായ നിയമം അടുത്ത വര്‍ഷങ്ങളില്‍ നടപ്പായേക്കും.