ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ പ്രധാനതെളിവായി മാറിയത് പുരാവസ്തു ഗവേഷകന്റെ കണ്ടെത്തല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെകെ മുഹമ്മദിന്റെ കണ്ടെത്തലുകളാണ് പ്രാധാന്യമര്‍ഹിച്ചത്. അയോധ്യയില്‍ പള്ളി നിലനിന്നിരുന്ന സ്ഥലത്ത് മറ്റൊരു നിര്‍മ്മിതി നിലനിന്നിരുന്നുവെന്നും അത് മുസ്ലിം നിര്‍മ്മിതി ആയിരുന്നില്ലെന്നും കെകെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു സംഘം കണ്ടെത്തിയിരുന്നു.
ഈ കണ്ടെത്തല്‍ അംഗീകരിച്ചുകൊണ്ടാണ് കേസില്‍ കോടതി ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൂര്‍ണ്ണമായും ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന് വാദം അംഗീകരിച്ചു. പള്ളി നിര്‍മ്മാണം മറ്റൊരു നിര്‍മ്മിതിക്ക് മുകളിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ബാബരി മസ്ജിദിന് കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മ്മിതി ഒരു മുസ്ലിം കെട്ടിമായിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് പുരാവസ്തു വകുപ്പിന് കണ്ടെത്താനായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഉത്ഖനനം നടത്തിയ സംഘത്തില്‍ മലയാളിയായ കെക മുഹമ്മദ് ഇല്ലായിരുന്നുവെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു.
കെ.കെ മുഹമ്മദിന് അയോധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന് ഇര്ഫാന് ഹബീബ്, അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ചരിത്രവിഭാഗം മേധാവ് സയ്യിദ് അലി റിസ്വിയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മുഹമ്മദിന്റെ കണ്ടെത്തലുകളെ സുപ്രീക് കോടതി സാധുകരിക്കുകയായിരുന്നു.