മുംബൈ: മഹാരാഷ്ട്രയില്‍ നിമിഷനേരങ്ങള്‍ക്കിടെയാണ് അത്ഭുദങ്ങള്‍ സംഭവിക്കുന്നത്. ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറാന്‍ അവാസന നീക്കം നടത്തവെയായിരുന്നു അപ്രതീക്ഷിതമായി അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി ശനിയാഴ്ച അധികാരത്തിലേറിയത്. ശരദ് പവാര്‍ അറിയാതെയായിരുന്നു അജിത് പവാറിന്റെ നീക്കം. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്‍സിപിയിലെ പകുതിയോളം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു അജിതും ബിജെപിയും അവകാശപ്പെട്ടത്.
അജിത് പവാറിനെ കൂട്ടുപിടിച്ച് ബി ജെ പി സര്‍ക്കാരുണ്ടാക്കിയതിനെ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് എന്‍ സി പി യും, ശിവസേനയും. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‍സിപി- ശിവസേന- കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഏഴ് ദിവസമായിരുന്നു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അനുവദിച്ചിരുന്നത്. നാളെ കോടതി വിധി പറയും. ഒരു തലത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുബോള്‍ ബിജെപി യിലേക് പോയ 54 എംഎല്‍എ മാരില്‍ 50 പേരെ തിരിച്ചു തന്റെ ഭാഗത്ത് നിര്‍ത്താന്‍ ശരദ്പവാറിന് കഴിഞ്ഞത് മറ്റൊരു രാഷ്ട്രീയ മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തനിക്ക് ഒപ്പമുണ്ടെന്ന് വിശ്വസിച്ചിരുന്ന എംഎല്‍എമാര്‍ എല്ലാവരും മറുകണ്ടം ചാടിയതോടെ അജിത് പവാറും പഴയ കൂടാരത്തിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കനാവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് കാട്ടി ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് തിങ്കളാഴ്ച രാവിലെ 10.30 ന് ഹാജരാക്കണമെന്ന് സുപ്രീംകോടതി. സോളിസിറ്റര്‍ ജനറലിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസില്‍ വാദം കേട്ടശേഷം വിധിപറയാനായി നാളത്തേക്ക് മാറ്റിവെയ്ക്കുകയാണ് കോടതി ചെയ്തത്. ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.