മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപി എം പി ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. ബിജെപി സഞ്ജയ് കഖാഡെയാണ് ശരത് പവാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. എന്‍സിപി നിയമസഭ കക്ഷി നേതാവായി ചുമതലയേറ്റ ജയന്ത് പാട്ടേലും ശരത് പവാറിനെ കണ്ടു. അതിനിടെ ഇന്നലെവരെ അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന എംഎല്‍എ ബാബിന്‍ ഷിന്റെ ഇന്ന് ശരത് പവാറിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തി. 30 എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയാണെന്ന അജിത് പവാറിന്റെ അവകാശവാദത്തിനിടെയാണ് ഒരാള്‍ കൂടി ശരത് പവാറിന് പിന്തുണയുമായി എത്തിയത്. ഇന്ന് വൈകിട്ടോടെ എല്ലാ എംഎല്‍എമാരും പാര്‍ട്ടിയിലെക്ക് തിരിച്ചുവരുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സിബിഐ, ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് എന്നീ വകുപ്പുകളാണ് ബിജെപിയുടെ പ്രധാന ഘടകകക്ഷികളെന്നും അദ്ദേഹം ആരോപിച്ചു
അതിനിടെ ഫഡ്നാവിസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അല്‍പസമയത്തിനകം പരിഗണിക്കും. രാവിലെ 11.30 നാണ് കോടതി ഹര്‍ജി പരിഗണിക്കുക. അവധി ദിവസമായിട്ടും കോടതി ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജസ്റ്റീസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റീസുമാരായ അശോക് ഭൂഷന്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
രണ്ട് ആവശ്യങ്ങളാണ് സുപ്രീം കോടതി മുമ്പാകെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഉന്നയിച്ചിട്ടുള്ളത്. ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ അനുവദിച്ച ഗവര്‍ണര്‍ ഭഗ്ത്സിംങ് ഷോഷിയാരിയുടെ നടപടി റദ്ദാക്കണമെന്നതാണ് പ്രധാന ആവശ്യം. രണ്ട് ഫഡനാവിസിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 30 വരെ സമയം നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കണം. സമയപരിധി വെട്ടിക്കുറച്ച് 24 മണിക്കുറാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതില്‍ ആദ്യത്തേത് ഗവര്‍ണറുടെ വിവേചനാധികാരമെന്ന നിലയില്‍ സുപ്രീം കോടതി ഇടപെടാന്‍ സാധ്യതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വിശ്വാസ വോട്ട് തേടാനുള്ള സമയത്തില്‍ സുപ്രീം കോടതി ഇടപെടുമെന്നോ എന്നാണ് പ്രധാനമായും എല്ലാവരും ഉറ്റുനോക്കുന്നത്. ഒരാഴ്ചയോളം സമയം വിശ്വാസ വോട്ട് തേടാന്‍ നല്‍കിയതിലൂടെ ഗവര്‍ണര്‍ കുതിരക്കച്ചവടത്തിനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ സമാനമായ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു.